ന്യൂഡെൽഹി: ശാസ്‌ത്രജ്‌ഞൻ നമ്പി നാരായണനെ ഐഎസ്ആർഒ ചാരക്കേസിൽ കുരുക്കിയത് ആരെന്ന അന്വേഷണ റിപ്പോർട് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്‌റ്റിസ് ഡികെ ജയിൻ സമിതിയുടെ റിപ്പോർട്ടാണ് ഇന്ന് പരിഗണിക്കുന്നത്. ജസ്‌റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന് മുൻപാകെയാണ് റിപ്പോർട് സമർപ്പിക്കുന്നത്. കുറ്റക്കാർക്കെതിരെ സമഗ്ര അന്വേഷണവും, പ്രോസിക്യൂഷൻ നടപടിയും അടക്കം കേന്ദ്രസർക്കാർ ആവശ്യപ്പെട്ടേക്കും.
രണ്ടര വർഷം നീണ്ട സിറ്റിങ്ങുകൾക്കും അന്വേഷണത്തിനും ഒടുവിലാണ് ജസ്‌റ്റിസ് ഡികെ ജയിൻ അധ്യക്ഷനായ സമിതി മുദ്ര വച്ച കവറിൽ റിപ്പോർട് സമർപ്പിച്ചത്. റിപ്പോർട്ടിലെ ഉള്ളടക്കം സുപ്രീം കോടതി ഇന്ന് പുറത്തുവിടുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ജസ്‌റ്റിസുമാരായ ദിനേശ് മഹേശ്വരി, കൃഷ്‌ണ മുരാരി എന്നിവരാണ് ബെഞ്ചിലെ മറ്റ് ജഡ്‌ജിമാർ. കേന്ദ്രസർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത തന്നെ ഹാജരായേക്കും.
ശാസ്‌ത്രജ്‌ഞൻ നമ്പി നാരായണനെ ചാരക്കേസിൽ കുരുക്കിയവരുടെ പേരുകൾ തുറന്ന കോടതിയിൽ പുറത്തുവിട്ടാൽ കേന്ദ്രസർക്കാർ നിലപാട് നിർണായകമാകും. ദേശീയ പ്രാധാന്യമുള്ള കേസാണെന്ന് മുൻകൂറായി തന്നെ സോളിസിറ്റർ ജനറൽ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്.
കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് തയ്യാറാണെന്ന് മുൻപ് പലഘട്ടങ്ങളിലും കേന്ദ്രം വ്യക്‌തമാക്കിയിരുന്നു. മുൻ ഡിജിപി സിബി മാത്യൂസ്, റിട്ടയേർഡ് എസ്‍പിമാരായ കെകെ ജോഷ്വ, എസ് വിജയൻ, ഐബി ഉദ്യോഗസ്‌ഥർ തുടങ്ങിയവർക്ക് എതിരെയായിരുന്നു നമ്പി നാരായണന്റെ ആരോപണങ്ങൾ. കോടതി ചോദിച്ചാൽ സംസ്‌ഥാന സർക്കാർ നിലപാട് അറിയിച്ചേക്കും.
Read Also: കുംഭമേളയെ മർക്കസുമായി ഉപമിക്കുന്നത് ഗംഗാജലം അഴുക്ക് വെള്ളത്തോട് ഉപമിക്കുന്നത് പോലെ; വിഎച്ച്പി