ശ്രീഹരിക്കോട്ട: യൂറോപ്യൻ ബഹിരാകാശ ഏജൻസിക്ക് വേണ്ടിയുള്ള വാണിജ്യ ദൗത്യമായ പ്രോബ-3 വിക്ഷേപണം ഐഎസ്ആർഒ വിജയകരമായി പൂർത്തിയാക്കി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സ്‌റ്റേഷനിൽ നിന്ന് വൈകിട്ട് 4.04നായിരുന്നു വിക്ഷേപണം. കൊറോണഗ്രാഫ്, ഒക്യുൽറ്റർ എന്നിങ്ങനെ രണ്ട് കൃത്രിമ ഉപഗ്രഹങ്ങളുമായാണ് പ്രോബ കുതിച്ചുയർന്നത്.
സൗര്യപര്യവേഷണത്തിനായാണ് യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ രണ്ട് പേടകങ്ങളെ ഒരേസമയം ഐഎസ്ആർഒ വിക്ഷേപിച്ചത്. വിക്ഷേപണത്തിന്റെ നാല് ഘട്ടങ്ങളും വിജയമാക്കാൻ ഇന്ത്യൻ ബഹിരാകാശ ഏജൻസിക്കായി. ഉപഗ്രഹങ്ങൾ വിജയകരമായി ഭ്രമണപഥത്തിലെത്തി.
ഇന്നലെ നടക്കേണ്ടിയിരുന്ന വിക്ഷേപണമാണ് സാങ്കേതിക തടസങ്ങളെ തുടർന്ന് ഇന്നേക്ക് മറ്റേറിയത്. കൗൺഡൗൺ അവസാനിക്കാൻ 43 മിനിറ്റും 50 സെക്കൻഡും ബാക്കിനിൽക്കേയാണ് വിക്ഷേപണം മാറ്റിവെച്ചത്. ഇരട്ട ഉപഗ്രഹങ്ങളിലെ കൊറോണഗ്രാഫ് പേടകത്തിലാണ് അവസാന മണിക്കൂറിൽ പ്രശ്‌നം കണ്ടെത്തിയത്.
ഐഎസ്‌ആർഒയുടെ കൊമേഴ്സ്യൽ വിഭാഗമായ ന്യൂസ്‌പേസ് ഇന്ത്യാ ലിമിറ്റഡും (എൻഎസ്ഐഎൽ) യൂറോപ്യൻ സ്‌പേസ് ഏജൻസിയും (ഇഎസ്എ) സഹകരിച്ചാണ് പ്രോബ-3 ദൗത്യം നയിക്കുന്നത്. സൂര്യന്റെ അന്തരീക്ഷത്തിൽ ഏറ്റവും ബാഹ്യഭാഗത്തുള്ളതും ചൂടേറിയതുമായ കൊറോണയെ കുറിച്ച് പഠിക്കുകയാണ് പ്രോബ-3ലെ രണ്ട് കൃത്രിമ ഉപഗ്രഹങ്ങളുടെയും ലക്ഷ്യം.
നിശ്‌ചിത ഉയരത്തിൽ ഒരു പേടകത്തിന് മുന്നിൽ മറ്റൊരു പേടകം വരുന്ന തരത്തിൽ പ്രത്യേകമായി വിന്യസിക്കപ്പെടുന്ന കൊറോണഗ്രാഫും ഒക്യുൽറ്ററും ബഹിരാകാശത്ത് കൃത്രിമമായി സൂര്യഗ്രഹണം സൃഷ്‌ടിച്ചാണ് സൂര്യനെ കുറിച്ച് പഠിക്കുക.
Most Read| കിടക്കയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരാണോ? ബാക്‌ടീരിയ നിങ്ങളെ ഇല്ലാതാക്കും!