മുംബൈ: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തിയ്യതി പ്രഖ്യാപിച്ചതിനു പിന്നാലെ പരിഹാസവുമായി ശിവസേന എംപി സഞ്ജയ് റാവത്ത്. ബിഹാറിൽ തെരഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങൾക്ക് ക്ഷാമമുണ്ടെങ്കിൽ മുംബൈയിൽ നിന്ന് പ്രശ്‌നങ്ങൾ പാഴ്‌സൽ അയക്കാമെന്നാണ് സഞ്ജയ് റാവത്തിന്റെ പരിഹാസം. ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം ബിഹാർ തെരഞ്ഞെടുപ്പിൽ പ്രചാരണ വിഷയമാക്കുന്നുവെന്ന ആരോപണം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് റാവത്തിന്റെ പ്രതികരണം വരുന്നത്.
“വികസനം, ക്രമസമാധാനം, സദ്ഭരണം എന്നീ വിഷയങ്ങളിൽ ബിഹാറിലെ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തണം, എന്നാൽ ഈ പ്രശ്‌നങ്ങൾ ഉപയോഗിച്ചു തീർന്നിട്ടുണ്ടെങ്കിൽ മുംബൈയിൽ നിന്നുള്ള പ്രശ്‌നങ്ങൾ പാഴ്‌സലായി അയക്കാം,”- സഞ്ജയ് റാവത്ത് പറഞ്ഞു.
Related News: ബിഹാര്‍ മുന്‍ ഡിജിപി ഗുപ്‌തേശ്വര്‍ പാണ്ഡേ ജെഡിയുവിലേക്ക്
ജൂൺ 14 ന് മുംബൈയിലെ വസതിയിൽ വച്ച് സുശാന്ത് സിംഗ് രജ്പുത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലുള്ള അന്വേഷണം ബിഹാറിലെയും മഹാരാഷ്‌ട്രയിലേയും പോലീസ് വകുപ്പുകൾ തമ്മിലുള്ള അസ്വാരസ്യങ്ങൾക്ക് ഇടയാക്കിയിരുന്നു. മഹാരാഷ്‌ട്ര പോലീസ് തങ്ങളുമായി സഹകരിക്കുന്നില്ലെന്ന് ബീഹാർ മുൻ ഡിജിപി ഗുപ്‌തേശ്വര്‍ പാണ്ഡെ ആരോപിച്ചിരുന്നു. വിആർഎസ് എടുത്ത ശേഷം പാണ്ഡെ രാഷ്‌ട്രീയ പ്രവേശനം നടത്തിയിരിക്കുകയാണ്. ഇന്ന് ജെഡിയു അംഗത്വം ഔദ്യോഗികമായി സ്വീകരിക്കും എന്നാണ് റിപ്പോർട്ട്.
Related News: പ്രതിപക്ഷം ഒറ്റക്കെട്ടായി ജനവിരുദ്ധ സർക്കാരിനെ ചെറുക്കണം; പ്രശാന്ത് ഭൂഷൺ