തിരുവനന്തപുരം: പാലക്കാട്ടെ രാഷ്‌ട്രീയ കൊലപാതകങ്ങളെ അപലപിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കൊലപാതകങ്ങൾ നിർഭാഗ്യകരമെന്ന് ഗവർണർ പറഞ്ഞു. നിരപരാധികൾ കൊല്ലപ്പെടുന്നത് സങ്കടകരമാണ്. നിയമ വ്യവസ്‌ഥയിലുള്ള വിശ്വാസം വീണ്ടെടുക്കാനുള്ള നടപടിയെടുക്കണം. ക്രമസമാധാനം ഉറപ്പാക്കാൻ പോലീസ് ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ജില്ലയിൽ നടന്നത് തീവ്രവാദ സ്വഭാവമുള്ള കൊലപാതകങ്ങൾ ആണെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി പറഞ്ഞു. അടുത്തിടെ നടന്ന രണ്ട് കൊലപാതകങ്ങളുടെ പശ്‌ചാത്തലത്തിൽ പാലക്കാട് ചേർന്ന സര്‍വകക്ഷി യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
സര്‍വകക്ഷി യോഗം വിജയകരമായിരുന്നെന്ന് മന്ത്രി പറഞ്ഞു. ആസൂത്രിത അക്രമം ഉണ്ടാകുമ്പോള്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും ഇത്തരം സംഭവം ഇനി ആവര്‍ത്തിക്കാതിരിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വിഷയത്തില്‍ പോലീസ് ശക്‌തമായ രീതിയില്‍ ഇടപെടും. യാതൊരു കരുണയുമില്ലാത്ത പോലീസ് നടപടിയുണ്ടാകും. തീവ്രവാദ സ്വഭാവമുള്ള കൊലപാതകങ്ങളാണ് നടന്നത്. പൊതുജനങ്ങളുടെ ഭീതി അകറ്റുക എന്നതാണ് പ്രധാനം. ജനങ്ങളെ ഉള്‍ക്കൊള്ളിച്ച് കൊണ്ടുള്ള സമാധാന ശ്രമങ്ങളാണ് ഉണ്ടാകേണ്ടത്.
സമാധാനത്തിന് എല്ലാവരുടെയും സഹകരണം ആവശ്യമാണ്. സമാധാനശ്രമം തുടരാന്‍ ജില്ലാ ഭരണകൂടം തുടര്‍ ചർച്ചകൾ നടത്തും. പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് സമൂഹം ആഗ്രഹിക്കുന്നതെന്നും കൃഷ്‌ണൻകുട്ടി വ്യക്‌തമാക്കി.
ബിജെപി നേതാക്കള്‍ യോഗത്തിനെത്തിയത് ഇറങ്ങിപ്പോകാന്‍ തീരുമാനിച്ചാണെന്നും മന്ത്രി പറഞ്ഞു. ഇത്തരത്തില്‍ ചര്‍ച്ചക്ക് എത്തിയാല്‍ ഒന്നും ചെയ്യാനാകില്ല. എല്ലാവരെയും യോജിപ്പിച്ച് കൊണ്ടുപോകാന്‍ ശ്രമിക്കും. യോഗത്തില്‍ തര്‍ക്കമുണ്ടായില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Most Read: ജഹാംഗീർപുരി അക്രമം; വിഎച്ച്പി, ബജ്‌രംഗ് ദൾ പ്രവർത്തകർക്ക് എതിരെ കേസെടുത്തു