ന്യൂഡെൽഹി: ഹനുമാൻ ജയന്തി ആഘോഷത്തിനിടെ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായ ഡെൽഹി ജഹാംഗീർപുരിയിൽ ബുൾഡോസറുകളുമായി ഒഴിപ്പിക്കൽ നടത്തിയ മുനിസിപ്പൽ കോർപറേഷൻ നടപടിക്കെതിരെ ബൃന്ദ കാരാട്ട് സുപ്രീം കോടതിയിൽ.
ബുധനാഴ്‌ച നടന്ന പൊളിക്കൽ നടപടികൾക്കിടെ തൽസ്‌ഥിതി തുടരാൻ ആവശ്യപ്പെട്ട സുപ്രീം കോടതി ഉത്തരവുമായി ബൃന്ദ കാരാട്ട് ജഹാംഗീർപുരിയിൽ എത്തി പ്രതിഷേധിച്ചിരുന്നു. പൊളിക്കൽ നടപടികൾ സംബന്ധിച്ച ഹരജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കൂടിയായ ബൃന്ദ കാരാട്ട് ഹരജി നൽകിയിരിക്കുന്നത്.
നടപടിക്രമങ്ങൾ പാലിക്കാതെയും ബന്ധപ്പെട്ടവർക്ക് നോട്ടീസ് നൽകാതെയുമാണ് പൊളിക്കൽ നീക്കം ആരംഭിച്ചതെന്ന് ബൃന്ദ കാരാട്ട് ഹരജിയിൽ പറയുന്നു. ഡെൽഹി മുനിസിപ്പൽ കോർപറേഷൻ ചട്ടത്തിനും ഭരണഘടനാ വ്യവസ്‌ഥിതികൾക്കും വിരുദ്ധവും സ്വാഭാവിക നീതിയുടെ എല്ലാ തത്വങ്ങളും ലംഘിക്കുന്നതായിരുന്നു നടപടികൾ. വിവേചനപരവും ഏകപക്ഷീയവുമായ പൊളിക്കലിന്റെ മറവിൽ ഒരു വർഗീയ രാഷ്‌ട്രീയ ഗെയിം പ്‌ളാൻ പ്രവർത്തിച്ചുവെന്നും അവർ ആരോപിച്ചു.
ജഹാംഗീർപുരിയിൽ താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമായ ആളുകൾ പൊതുവേ വളരെ പാവപ്പെട്ടവരും പാർശ്വവൽകരിക്കപ്പെട്ടവരുമാണ്. അവർ ഇത്തരത്തിലുള്ള മനുഷ്യവിരുദ്ധവും നിയമവിരുദ്ധവുമായ നടപടികളെ ചെറുക്കാൻ കഴിവില്ലാത്തവരാണ്. ഇവിടെ താമസിക്കുന്ന ഭൂരിപക്ഷവും മുസ്‌ലിം സമുദായത്തിൽ നിന്നുള്ളവരാണ്. വിവേചനപരമായ തിരഞ്ഞുപിടിച്ചാണ് അധികൃതർ നടപടികൾ കൈക്കൊള്ളുന്നത്. പാവപ്പെട്ടവരുടെ ചെറിയ വീടുകളും കടകളും തകർത്തു. സുപ്രീം കോടതി സ്‌ഥിതി തുടരണമെന്ന് ഉത്തരവിട്ടെങ്കിലും പൊളിക്കൽ നടപടി തുടരുകയായിരുന്നു എന്നും ബൃന്ദ കാരാട്ട് ഹരജിയിൽ വ്യക്‌തമാക്കി.
Most Read: കർഷക സംഘടനകളുടെ ദേശീയ സമ്മേളനം മെയ് 20 മുതൽ തിരുവനന്തപുരത്ത്