ന്യൂഡെല്‍ഹി: ജമ്മു കശ്‌മീർ റിയല്‍ എസ്‌റ്റേറ്റ് ഭൂമിയല്ല എന്നത് കേന്ദ്രസര്‍ക്കാര്‍ തിരിച്ചറിയണമെന്ന് മുന്‍ ആഭ്യന്തര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി ചിദംബരം. സ്വാതന്ത്ര്യത്തിനൊപ്പം പ്രത്യേക പദവിയുള്ള സംസ്‌ഥാനമെന്ന നിലയിലാണ് ജമ്മു കശ്‌മീരിനെ ഇന്ത്യയുടെ ഭാഗമാക്കിയത്. ഭരണഘടനാപരമായ ഈ അവകാശം എക്കാലവും കശ്‌മീരിനുണ്ട്. ഭരണഘടനാ വിരുദ്ധമായി എടുത്തു മാറ്റിയ പൂര്‍ണ സംസ്‌ഥാന പദവി തിരിച്ചു നല്‍കണമെന്നും ചിദംബരം ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്‌മീര്‍ പാര്‍ട്ടികളെ ചര്‍ച്ചക്ക് വിളിച്ച പശ്‌ചാത്തലത്തിലാണ് ചിദംബരത്തിന്റെ പ്രതികരണം. പൂര്‍ണ സംസ്‌ഥാന പദവി തിരിച്ചു നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന നിലപാട് കോണ്‍ഗ്രസ് വക്‌താവ് രണ്‍ദീപ് സിങ് സുര്‍ജേവാലയും വ്യക്‌തമാക്കിയിരുന്നു.
370ആം അനുഛേദം റദ്ദാക്കിയ ശേഷം ഇത് ആദ്യമായാണ് ജമ്മു കശ്‌മീരിലെ പാര്‍ട്ടികളും കേന്ദ്രവും തമ്മിൽ കൂടിക്കാഴ്‌ച നടത്തുന്നത്. 24ന് നടക്കുന്ന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കെടുക്കും. നിയമസഭ തിരഞ്ഞെടുപ്പ് നടത്തുന്നതടക്കമുള്ള വിഷയങ്ങൾ ചര്‍ച്ചയാകും.
Read also: കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തി യുവാവ് ആത്‌മഹത്യ ചെയ്‌തു