ചെന്നൈ: വൻ തൊഴില്‍ അവസരങ്ങൾ വാഗ്‌ദാനം ചെയ്‌ത് കമൽഹാസന്റെ മക്കള്‍ നീതി മയ്യം പ്രകടന പത്രിക പുറത്തിറക്കി. 50 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ അവസരം നൽകുമെന്നാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്‌ദാനം. സ്‌ത്രീ സുരക്ഷയും, സര്‍ക്കാര്‍ സ്‌കൂളുകളെ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.
കോയമ്പത്തൂര്‍ സൗത്തില്‍ പ്രചാരണം ആഘോഷമാക്കുകയാണ് കമൽഹാസൻ. മഹിള മോര്‍ച്ച ദേശീയ പ്രസിഡണ്ടായ വാനതി ശ്രീനിവാസനാണ് അവിടെ ബിജെപി സ്‌ഥാനാർഥി. അതേസമയം, സംസ്‌ഥാനത്ത് നാമനിർദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനമായ ഇന്ന് സ്‌ഥാനാർഥികൾ പത്രിക സമര്‍പ്പിച്ചു. നാളെ സൂക്ഷ്‌മ പരിശോധന നടക്കും. ഇതുവരെ 2,244 പത്രികകളാണ് ലഭിച്ചത്.
തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ആദായ നികുതി വകുപ്പ് പരിശോധനയും ശക്‌തമാക്കിയിട്ടുണ്ട്. കമല്‍ഹാസന്റെ നിര്‍മാണ കമ്പനിയായ രാജ്‌കമൽ ഫ്രണ്‍ട്ടയേഴ്‌സിന്റെ മധുരയിലെ ഓഫീസില്‍ ഇന്ന് ആദായനികുതി വകുപ്പ് പരിശോധന നടത്തി. മധുരയിലെയും തിരുപ്പൂരിലെയും പരിശോധനയിൽ മക്കള്‍ നീതി മയ്യം ട്രഷററും കമല്‍ഹാസന്റെ വിശ്വസ്‌തനുമായ ചന്ദ്രശേഖരന്‍ രാജിന്റെ ഓഫീസില്‍ നിന്ന് എട്ടു കോടി രൂപ കണ്ടെടുത്ത സാഹചര്യത്തിലാണ് വീണ്ടും പരിശോധന നടന്നത്.
Also Read: ‘പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ല’; അസമിന് അഞ്ചിന ഉറപ്പുമായി രാഹുല്‍ ഗാന്ധി