തിരുവനന്തപുരം : യുഡിഎഫ് വിട്ട് ഇടതുപക്ഷത്തില്‍ നിലയുറപ്പിക്കാന്‍ തീരുമാനിച്ച ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസ് എമ്മിന് സ്വാഗതമേകി സിപിഐഎം സംസ്‌ഥാന സെക്രട്ടേറിയറ്റ്. ജോസ് കെ മാണിയുടെ വരവോടു കൂടി എല്‍ഡിഎഫിന്റെ ജനകീയ അടിത്തറ ശക്‌തമാക്കാൻ സാധിക്കുമെന്ന് സിപിഐഎം നേതൃത്വം വ്യക്‌തമാക്കി.
എല്‍ഡിഎഫ് പ്രവേശനത്തിനുള്ള പിന്തുണ ഉറപ്പാക്കാനായി ജോസ് കെ മാണി ഇന്ന് സിപിഐഎം-സിപിഐ നേതാക്കളെ നേരില്‍ കണ്ടു. സിപിഐഎം സംസ്‌ഥാന ആസ്ഥാനത്ത് എത്തിയാണ് കാനം രാജേന്ദ്രനെയും, കോടിയേരി ബാലകൃഷ്‌ണനേയും ജോസ് കെ മാണി കണ്ടത്. സന്ദര്‍ശനത്തിന് ശേഷം എല്‍ഡിഎഫിലേക്കുള്ള പ്രവേശനം ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്‌തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ മുന്നണി പ്രവേശനം നടത്താനാണ് തീരുമാനം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എംഎന്‍ സ്‌മാരകത്തില്‍ എത്തിയാണ് ജോസ് കെ മാണി കാനം രാജേന്ദ്രനെ സന്ദര്‍ശിച്ചത്. അവിടെ നിന്നും പിന്നീട് എകെജി സെന്ററിലെത്തി അദ്ദേഹം കോടിയേരി ബാലകൃഷ്‌ണനെയും സന്ദര്‍ശിച്ചു. ജോസ് കെ മാണിയോടൊപ്പം റോഷി അഗസ്‌റ്റിന്‍ എംഎല്‍എയും ഉണ്ടായിരുന്നു. ഇരുവരുമായുള്ള കൂടിക്കാഴ്‌ച 20 മിനിറ്റില്‍ ഏറെ നീണ്ട് നിന്നു. ഇടത് പക്ഷത്തോടൊപ്പം ചേരാന്‍ തീരുമാനിച്ച ജോസ് കെ മാണിയുടെ നിലപാട് സിപിഐഎം കേന്ദ്ര നേതൃത്വവും അംഗീകരിച്ചിരുന്നു. എല്‍ഡിഎഫിനെ കൂടുതല്‍ ശക്‌തിപ്പെടുത്താന്‍ ഇത് സഹായിക്കുമെന്ന് പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള വ്യക്‌തമാക്കി. തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ ജോസ് കെ മാണി മുഖ്യമന്ത്രി പിണറായി വിജയനെയും സന്ദര്‍ശിക്കും എന്നാണ് ലഭിക്കുന്ന വിവരം.
Read also : കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന് കോവിഡ്