ലഖ്നൗ: മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ മാദ്ധ്യമ പ്രവര്‍ത്തകനെയും ഭാര്യയെയും ആക്രമിച്ച് കൊലപ്പെടുത്തി. ഹിന്ദി പത്രമായ നാഷണൽ ഹെറാള്‍ഡ് റിപ്പോര്‍ട്ടറായ ഉദയ് പാസ്വാനും ഭാര്യയുമാണ് മരിച്ചത്. മുന്‍ ഗ്രാമ മുഖ്യന്‍ കെവല്‍ പാസ്വാന്റെ വൈരാഗ്യമാണ് കൊലക്ക് കാരണമെന്നാണ് യുപി പൊലീസിന്റെ നിഗമനം. കൊലപാതകത്തിന് ശേഷം മുന്‍ ഗ്രാമ മുഖ്യന്‍ ഒളിവില്‍പോയി. കൂട്ടുപ്രതികളായ അഞ്ചുപേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
ജീവന് ഭീഷണിയുള്ളതായി കാണിച്ച് ഉദയ് പൊലീസിനെ സമീപിച്ചെങ്കിലും നടപടി എടുത്തിരുന്നില്ല. പോലീസിന്റെ അനാസ്‌ഥയാണ് കൊലപാതകത്തിന് ഇടയാക്കിയത്. കൃത്യനിര്‍വഹണത്തില്‍ വീഴ്‌ചവരുത്തി എന്ന കുറ്റത്തിന് ഇൻസ്‌പെക്‌ടറും സബ് ഇൻസ്‌പെക്‌ടറും കോൺസ്‌റ്റബിളുമടങ്ങുന്ന മൂന്നു പേരെ സസ്‌പെന്‍ഡ് ചെയ്‌തു.
പൊലീസ് സ്‌റ്റേഷനിലെത്തി ഭീഷണിയുണ്ടെന്നും സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് മോട്ടോര്‍ സൈക്കിളില്‍ മടങ്ങുമ്പോഴാണ് ഒരു സംഘം ആക്രമിച്ച് കൊലപ്പെടുത്തിയത്. മാദ്ധ്യമ പ്രവര്‍ത്തകന്‍ സംഭവസ്‌ഥലത്തും ഭാര്യ ആശുപത്രിയിലുമാണ് മരിച്ചത്. ഇവരുടെ മകന്റെ പരാതിയില്‍ മുന്‍ ഗ്രാമ മുഖ്യന്‍ കെവല്‍ പാസ്വാന്‍, ഭാര്യ കൗസല്യ, മക്കള്‍ ജിതേന്ദ്ര, ഗബ്ബാര്‍, സിക്കന്ദര്‍, സഹായി ഇഖ്ലാഖ് ആലം എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
Read also: ബെംഗളൂരു കലാപം; എസ്‌ഡിപിഐ ഓഫിസടക്കം 43 ഇടങ്ങളിൽ എൻഐഎ റെയ്‌ഡ്