തിരുവനന്തപുരം: കേരളത്തിലെ മുഴുവന്‍ മാദ്ധ്യമ പ്രവര്‍ത്തകരേയും കോവിഡ് മുന്നണിപ്പോരാളികളായി പരിഗണിക്കണമെന്ന് ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി (കേരള). വാക്‌സിന്‍ ലഭിക്കാത്ത മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് എത്രയും വേഗം വാക്‌സിന്‍ സൗജന്യമായി ലഭ്യമാക്കണമെന്നും സംസ്‌ഥാന സര്‍ക്കാരിനോട് ഐഎൻഎസ് ആവശ്യപ്പെട്ടു.
മാദ്ധ്യമ പ്രവര്‍ത്തകന്‍ വിപിന്‍ചന്ദ് കോവിഡ് ബാധിച്ച് മരണത്തിനു കീഴടങ്ങിയതിന്റെ പശ്‌ചാത്തലത്തിലാണ് ഐഎന്‍എസിന്റെ അഭ്യര്‍ഥന. യുദ്ധ സമാനമായ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ നിര്‍ണായകമായ പങ്കാളിത്തമാണ് വഹിക്കുന്നത്.
വസ്‌തു നിഷ്‌ഠമായ വാര്‍ത്തകളും വിവരങ്ങളും ദൃശ്യങ്ങളും കൃത്യസമയത്ത് ജനങ്ങളിലേക്കെത്തിക്കുക എന്നത് കോവിഡ് നിയന്ത്രണത്തില്‍ പരമ പ്രധാനമാണ്. ഈ ചുമതലയേറ്റെടുത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി അഹോരാത്രം അധ്വാനിച്ചു കൊണ്ടിരിക്കുന്നവരാണ് കേരളത്തിലെയും ഇതര സംസ്‌ഥാനങ്ങളിലേയും മാദ്ധ്യമ പ്രവര്‍ത്തകര്‍.
കോവിഡ് പ്രതിരോധത്തില്‍ ലോക പ്രശംസ പിടിച്ചുപറ്റിയ കേരളം ഇക്കാര്യത്തിലും മാതൃകയാവണം. വിപിന്‍ ചന്ദിനെപ്പോലെ ഇനിയൊരു ജീവന്‍ നഷ്‌ടപ്പെടാൻ ഇടയാവരുതെന്നും ഐഎന്‍എസ് അഭ്യര്‍ഥനയില്‍ പറയുന്നു.