ന്യൂഡെൽഹി: കോവിഡ് രണ്ടാം തരംഗം തീർത്ത പ്രതിസന്ധി നേരിടാന്‍ കേന്ദ്ര സർക്കാരിന് മുന്നില്‍ നിര്‍ദ്ദേശങ്ങള്‍ വച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കോവിഡിനെ നേരിടാൻ ആറു നിര്‍ദ്ദേശങ്ങളടങ്ങിയ കത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ചതായി അദ്ദേഹം പറഞ്ഞു.
സ്വന്തം സമ്പാദ്യങ്ങളെല്ലാമെടുത്ത് ഇന്ത്യയിലെ ജനങ്ങള്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ചികിൽസക്കായി തെരുവിൽ ഇറങ്ങുകയാണെന്നും സര്‍ക്കാര്‍ ഉടനടി എന്തെങ്കിലും ചെയ്യണമെന്നും ഖാര്‍ഗെ ആവശ്യപ്പെട്ടു.
രാജ്യത്തെ ജനങ്ങള്‍ ഒന്നടങ്കം കോവിഡിനെ തടയാന്‍ മുന്നോട്ടുവരുമ്പോള്‍ അവരെ മുന്നിൽ നിന്ന് നയിക്കേണ്ട കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ നിന്ന് ഒഴിഞ്ഞു മാറുകയാണെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി.
ഈ പ്രതിസന്ധി ഘട്ടത്തിൽ കേന്ദ്രം ആദ്യം ചെയ്യേണ്ടത് രാജ്യത്തെ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളെയും വിളിച്ചുചേര്‍ത്ത് ഒരു സംയുക്‌ത സമ്മേളനം നടത്തുക എന്നതാണ്. അതുകൂടാതെ വാക്‌സിനായി നീക്കിവച്ച 35000 കോടി രൂപ എല്ലാവരിലും എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതും സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് ഖാര്‍ഗെ പറയുന്നു.
മഹാമാരി നേരിടുന്നതിനായി ലഭിച്ച വിദേശ സഹായങ്ങള്‍ എത്രയും പെട്ടെന്ന് എല്ലാവരിലും എത്തിക്കണം. തൊഴിലുറപ്പ് പദ്ധതിയിലെ തൊഴില്‍ ദിവസങ്ങളുടെ എണ്ണം നൂറില്‍ നിന്ന് 200 ആയി ഉയര്‍ത്തണമെന്നും ഖാര്‍ഗെ കത്തില്‍ ആവശ്യപ്പെട്ടു.
കൂടാതെ എല്ലാവർക്കും സൗജന്യ വാക്‌സിൻ ഉറപ്പുവരുത്താൻ കേന്ദ്ര ബജറ്റിൽ നീക്കി വച്ച 35000 കോടി രൂപ ഉപയോഗിക്കണം, വാക്‌സിനുകളുടെ ഉൽപാദനം വർധിപ്പിക്കുന്നതിന് നിർബന്ധിത ലൈസൻസിംഗ് ഏർപ്പെടുത്തണം, വിദേശ രാജ്യങ്ങളിൽ നിന്ന് ലഭിക്കുന്ന ദുരിതാശ്വാസ സാമഗ്രികളുടെ വിതരണം ത്വരിതപ്പെടുത്തി അവ എവിടെയെല്ലാമാണ് വിതരണം ചെയ്‌തതെന്ന് വെളിപ്പെടുത്തണം തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ കത്തിലെ മറ്റ് നിദ്ദേശങ്ങൾ.
Also Read: രാജ്യത്തിന് വേണ്ടത് പ്രാണവായുവാണ്, പ്രധാനമന്ത്രിക്കുള്ള വസതിയല്ല; രാഹുൽ ഗാന്ധി