ന്യൂഡല്‍ഹി: വിടവാങ്ങല്‍ ചടങ്ങില്‍ മാപ്പ് പറഞ്ഞ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അരുണ്‍ മിശ്ര. പലപ്പോഴും കടുത്ത വാക്കുകള്‍ ഉപയോഗിക്കേണ്ടിവന്നെന്നും, ആരെയെങ്കിലും മുറിവേല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിവാദമായ നിരവധി കേസുകളില്‍ വിധി പറഞ്ഞ വ്യക്തിയാണ് ജസ്റ്റിസ് അരുണ്‍ മിശ്ര. അടുത്തിടെ ഏറെ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ പ്രശാന്ത് ഭൂഷണ്‍ കോടതിയലക്ഷ്യകേസിലും വിധി പറഞ്ഞത് ഇദ്ദേഹമാണ്. മനസാക്ഷിക്ക് അനുസരിച്ചാണ് കേസുകളെ കൈകാര്യം ചെയ്തിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോടതിയലക്ഷ്യകേസില്‍ പ്രശാന്ത് ഭൂഷണെ ശിക്ഷിക്കരുതെന്ന് അറ്റോർണി ജനറലായ കെ.കെ. വേണുഗോപാല്‍ ആവശ്യപെട്ടിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കേസില്‍ ശിക്ഷ നല്‍കേണ്ടി വന്നെന്നും അതുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കാനാഗ്രഹിക്കുന്നില്ലായെന്നും അദ്ദേഹം പറഞ്ഞു.
സേവന കാലാവധിക്കിടെ ഇത്രയധികം വാര്‍ത്തകളില്‍ ഇടം നേടിയ മറ്റൊരു ചീഫ് ജസ്റ്റിസ് ഇന്ത്യയിലുണ്ടായിട്ടില്ല. നിരന്തര ചര്‍ച്ചകളുടെയും വിവാദങ്ങളുടെയും കേന്ദ്രമായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്ര. 2014 ജൂലൈ ഏഴിനാണ് അദ്ദേഹം ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റെടുത്തത്. 6 വര്‍ഷത്തിനുശേഷമാണ് അരുണ്‍ മിശ്ര വിരമിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നത് മൂലം വിര്‍ച്വല്‍ യാത്രയയപ്പാണ് ജസ്റ്റിസിന് വേണ്ടി തയാറാക്കിയിരുന്നത്.