ന്യൂഡൽഹി: സുപ്രീം കോടതിയിലെ വേറിട്ട ശബ്ദമായിരുന്ന ജസ്റ്റിസ് അരുൺ മിശ്ര ഇന്ന് പടിയിറങ്ങും. മരട് ഫ്ലാറ്റ് പൊളിക്കൽ, മലങ്കര സഭ തർക്കം തുടങ്ങിയ സുപ്രധാന വിധികളിലൂടെ മലയാളികൾക്ക് പരിചിതനായ മിശ്ര പ്രശാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യ കേസിലും വിധി പറഞ്ഞാണ് പദവി ഒഴിയുന്നത്.
മെഡിക്കൽ കോളേജ് ഓർഡിനൻസ് റദ്ദാക്കൽ, എജിആർ കുടിശ്ശിക തുടങ്ങിയ വിധികളും അദ്ദേഹം തന്നെയാണ് പുറപ്പെടുവിച്ചത്. മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കാനുള്ള കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അഭ്യർത്ഥന അദ്ദേഹം പരിഗണിച്ചിരുന്നില്ല.
2014ലാണ് അരുൺ മിശ്ര സുപ്രീം കോടതി ജഡ്ജിയായി നിയമിതനായത്. കാർക്കശ്യക്കാരനായ ജഡ്ജിയെന്നാണ് അദ്ദേഹത്തിന് പൊതുവെയുള്ള വിശേഷണം. പലപ്പോഴും വാക്കുകൾ കൊണ്ട് സർക്കാരിനെയും ഉദ്യോഗസ്ഥരെയും വട്ടം കറക്കിയിരുന്ന അദ്ദേഹം ബാർ അസോസിയേഷനുമായി നല്ല ബന്ധത്തിലായിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചതിന്റെ പേരിൽ ബാർ അസോസിയേഷൻ ജസ്റ്റിസ് മിശ്രക്കെതിരെ പ്രമേയം പാസ്സാക്കിയിരുന്നു.
സിബിഐ ജഡ്ജിയായിരുന്ന ജസ്റ്റിസ് ലോയയുടെ മരണം ആസൂത്രിത കൊലപാതകമാണെന്നും അതിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടുള്ള ഹർജി അരുൺ മിശ്രയുടെ ബെഞ്ചിലേക്ക് വിട്ടത് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. തുടർന്ന് ചരിത്രത്തിൽ ആദ്യമായി 4 മുതിർന്ന ജഡ്ജിമാർ പത്രസമ്മേളനം നടത്തുകയും പരസ്യമായി പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. ഇതിനെതിരെ ജസ്റ്റിസ് മിശ്ര ജഡ്ജിമാരുടെ യോഗത്തിൽ പൊട്ടിത്തെറിച്ചത് വിവാദമായിരുന്നു.
മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് നേരെ ഉയർന്ന മെഡിക്കൽ കോഴ കേസിലെ ആരോപണങ്ങൾ അസാധാരണ നടപടിയിലൂടെ അരുൺ മിശ്രയുടെ ബെഞ്ചിലെത്തിയതും വാർത്താപ്രാധാന്യം നേടിയിരുന്നു.
സുപ്രീം കോടതിയിലെ തന്റെ ആറു വർഷത്തെ സേവനം അവസാനിപ്പിച്ച് പടിയിറങ്ങുമ്പോഴും വിവാദങ്ങൾ അദ്ദേഹത്തെ വിട്ടൊഴിയുന്നില്ല. കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി ബാർ അസോസിയേഷന്റെ യാത്രയയപ്പിൽ പോലും പങ്കെടുക്കാതെയാണ് അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതത്തിന് വിരാമമിടുന്നത്.