ന്യൂഡെല്‍ഹി: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനായി ജസ്‌റ്റിസ് അരുണ്‍ മിശ്രയെ നിയമിക്കാനുള്ള കേന്ദ്ര തീരുമാനത്തെ വിമര്‍ശിച്ച് മുതിര്‍ന്ന അഭിഭാഷകനും ആക്‌ടിവിസ്‌റ്റുമായ പ്രശാന്ത് ഭൂഷണ്‍. പ്രവര്‍ത്തനം ഏകദേശം നിലച്ച ഒരു സ്‌ഥാപനം ഇനി മുതല്‍ മരിച്ചതായി നമുക്ക് കണക്കാക്കാം എന്നാണ് പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്.
“ജസ്‌റ്റിസ് അരുണ്‍ മിശ്ര ദേശീയ മനുഷ്യവകാശ കമ്മീഷന്റെ അടുത്ത ചെയര്‍പേഴ്‌സണ്‍ ആകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഏറെക്കുറെ പ്രവര്‍ത്തനം നിലച്ച ഒരു സ്‌ഥാപനം പൂര്‍ണ്ണമായി മരിച്ചുവെന്ന് കണക്കാക്കാം. രാജ്യത്തെ പ്രധാന സ്‌ഥാപനങ്ങളോട് മോദി സര്‍ക്കാര്‍ ചെയ്യുന്നത് ഇതാണ്”, ഭൂഷണ്‍ വിമർശിച്ചു.
കേന്ദ്ര തീരുമാനത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്‌ത്രയും വിമർശനം ഉന്നയിച്ചിരുന്നു. ‘അരുണ്‍ മിശ്ര ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനാകും. ദേശീയ വനിതാ കമ്മീഷന്റെ അടുത്ത അധ്യക്ഷനായി രഞ്‌ജന്‍ ഗൊഗോയ് വന്നാലും അതിശയിക്കാനില്ല’, എന്നാണ് മഹുവ പരിഹസിച്ചത്.
കമ്മീഷൻ ചെയർമാൻ ജസ്‌റ്റിസ് എച്ച്എൽ ദത്തുവിന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് അരുണ്‍ മിശ്രയുടെ നിയമനം. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവന്ദ്, ലോക്‌സഭാ സ്‌പീക്കർ ഓം ബിർള എന്നിവരടങ്ങിയ സമിതിയാണ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷ സ്‌ഥാനത്തേക്ക് ജസ്‌റ്റിസ് അരുൺ മിശ്രയെ ശുപാർശ ചെയ്‌തത്.
Read also: ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനായി ജസ്‌റ്റിസ് അരുൺ മിശ്ര ഇന്ന് ചുമതലയേൽക്കും