ന്യൂഡെൽഹി: ഇന്ത്യയിൽ ഇപ്പോൾ അപ്രഖ്യാപിത അടിയന്തരാവസ്‌ഥയാണ് ഉള്ളതെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. 1975ലെ അടിയന്തരാവസ്‌ഥയേക്കാള്‍ മോശമായ കാലാവസ്‌ഥയാണ് ഇന്ന് രാജ്യത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ പിജി സംസ്‌കൃതി കേന്ദ്രത്തിന്റെ പി ഗോവിന്ദപ്പിള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“അടിയന്തരാവസ്‌ഥയില്‍ ജനങ്ങളുടെ സ്വാതന്ത്ര്യവും മാദ്ധ്യമ സ്വാതന്ത്ര്യവുമാണ് വെല്ലുവിളിക്കപ്പെട്ടത്. അന്ന് ആള്‍ക്കൂട്ട കൊലപാതകമോ വ്യാജപ്രചാരണങ്ങളോ വിദ്വേഷം വമിപ്പിക്കലോ സാംസ്‌കാരിക ചൂഷണമോ ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് മാദ്ധ്യമങ്ങളെ വരുതിയിലാക്കുകയും അവരുടെ സ്വാതന്ത്ര്യം നഷ്‌ടപ്പെടുത്തുകയും നിശബ്‌ദരാക്കുകയും ചെയ്യുകയാണ്,”- പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
ജുഡീഷ്യറി കൂടുതല്‍ സ്വാതന്ത്ര്യത്തോടെ ഇടപെടേണ്ട ഘട്ടമാണ് ഇന്ന് രാജ്യത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ക്ക് മേല്‍ യുഎപിഎ ചുമത്തി, നിയമത്തെ വ്യാപകമായി ദുരുപയോഗം ചെയ്യുകയാണ്. യുഎപിഎയിലെ പല വ്യവസ്‌ഥകളും ഭരണഘടന ഉറപ്പ് നല്‍കുന്ന ജീവിക്കാനുള്ള അവകാശത്തിന് വിരുദ്ധമാണെന്നും അദ്ദേഹം പറയുന്നു.
ത്രിപുരയില്‍ നടക്കുന്ന കലാപത്തെക്കുറിച്ച് വസ്‌തുതാപരമായ അന്വേഷണം നടത്തിയ അഭിഭാഷകര്‍ക്ക് മേല്‍, ഒരു ട്വീറ്റ് ചെയ്‌തതിന്റെ പേരില്‍ യുഎപിഎ ചുമത്തിയതിനേയും അദ്ദേഹം വിമര്‍ശിച്ചു. കോടതികളുടെ പ്രവര്‍ത്തനങ്ങളില്‍ വിമര്‍ശിക്കപ്പെടേണ്ട കാര്യങ്ങൾ ഉണ്ടെങ്കിൽ ജനങ്ങള്‍ വിമര്‍ശിക്കണം. നീതിന്യായ വ്യവസ്‌ഥയുടെ പരിഷ്‌കരണത്തിനായി പ്രചാരണം നടത്തണം. എങ്കില്‍ മാത്രമേ ജുഡീഷ്യറികള്‍ ഭരണഘടന വിഭാവനം ചെയ്‌ത രീതിയില്‍ പ്രവര്‍ത്തിക്കൂവെന്നും പ്രശാന്ത് ഭൂഷണ്‍ അഭിപ്രായപ്പെട്ടു.
“ജഡ്‌ജിമാർ സ്വതന്ത്രരായിരിക്കണം. വിരമിച്ച ജഡ്‌ജിമാര്‍ക്ക് പദവികള്‍ നല്‍കുന്നത് നിര്‍ത്തലാക്കണം. ജഡ്‌ജിമാരുടെ നിയമനത്തിന് പൂര്‍ണമായും സ്വതന്ത്രമായ മുഴുവന്‍സമയ സംവിധാനം വേണം,”- പ്രശാന്ത് ഭൂഷണ്‍ കൂട്ടിച്ചേര്‍ത്തു.
Most Read: മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് എതിരെ യുഎപിഎ; അപലപിച്ച് എഡിറ്റേഴ്‌സ് ഗില്‍ഡ്