ന്യൂഡെല്‍ഹി: മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തിയ ത്രിപുര പോലീസിന്റെ നടപടിക്കെതിരെ എഡിറ്റേഴ്‌സ് ഗില്‍ഡ്. ഭൂരിപക്ഷം നടത്തുന്ന ആക്രമണങ്ങള്‍ തടയാന്‍ സാധിക്കാത്ത പിടിപ്പുകേട് മറയ്‌ക്കാനുള്ള സര്‍ക്കാരിന്റെ ശ്രമമാണ് ഇത്തരത്തിലുള്ള നടപടികളെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് പറഞ്ഞു.
കഴിഞ്ഞ ദിവസം മാദ്ധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 102 പേര്‍ക്കെതിരെ യുഎപിഎ ചുമത്തിയ പോലീസ് നടപടിയെയാണ് എഡിറ്റേഴ്‌സ് ഗില്‍ഡ് അപലപിച്ചത്. അധിക്ഷേപകരമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നെന്ന് കണ്ടെത്തിയതിനാല്‍ അക്കൗണ്ടുകള്‍ ബ്ളോക്ക് ചെയ്യണമെന്നാവശ്യപ്പെട്ട് ട്വിറ്റര്‍, ഫേസ്ബുക്ക്, യൂട്യൂബ് എന്നിവയ്‌ക്ക് ത്രിപുര പോലീസ് നോട്ടീസ് അയക്കുകയും ചെയ്‌തിട്ടുണ്ട്.
‘ത്രിപുര കത്തുന്നു എന്ന് ട്വീറ്റ് ചെയ്‌തതിനാണ് തനിക്കെതിരെ യുഎപിഎ ചുമത്തിയതെന്ന് മാദ്ധ്യമ പ്രവര്‍ത്തകനായ ശ്യാം മീരാ പ്രസാദ് ആരോപിക്കുന്നു. വര്‍ഗീയ കലാപങ്ങള്‍ റിപ്പോര്‍ട് ചെയ്യുന്നതിനെതിരേയും പ്രതിഷേധിക്കുന്നതിന് എതിരേയും ഇത്തരം കഠിനമായ നിയമം ചുമത്തുന്ന പ്രവണത അസ്വസ്‌ഥത ഉണ്ടാക്കുന്നതാണ്’- എഡിറ്റേഴ്‌സ് ഗില്‍ഡ് വ്യക്‌തമാക്കി.
അതേസമയം നോട്ടീസ് അയച്ച സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ രജിസ്ട്രേഷന്‍ വിശദാംശങ്ങള്‍, ബ്രൗസിംഗ് വിശദാംശങ്ങള്‍, അവര്‍ ലോഗിന്‍ ചെയ്‌ത ഐപി വിലാസങ്ങളുടെ പട്ടിക, ഈ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട മൊബൈല്‍ നമ്പറുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള വിശദാംശങ്ങളും ത്രിപുര പോലീസ് തേടിയിട്ടുണ്ട്.
വെസ്‌റ്റ് അഗര്‍ത്തല പോലീസ് സ്‌റ്റേഷനില്‍ രജിസ്‌റ്റര്‍ ചെയ്‌ത കേസ് നമ്പര്‍ 181 പ്രകാരം 68 ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്കും 32 ഫേസ്ബുക്ക് അക്കൗണ്ടുകള്‍ക്കും രണ്ട് യൂട്യൂബ് അക്കൗണ്ടുകള്‍ക്കുമാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
Read Also: വിജയ് സേതുപതിയെ ചവിട്ടിയാൽ പാരിതോഷികം; വിവാദ പ്രഖ്യാപനവുമായി ഹിന്ദുമക്കൾ കക്ഷി