തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ തോൽവിയുടെ കാരണങ്ങൾ വിശദീകരിച്ച് കെ മുരളീധരൻ. പരാജയത്തെ അംഗീകരിക്കുന്നു, എന്നാൽ ഒരു തോൽവിയും ശാശ്വതമല്ല. പ്രതിസന്ധിയിൽ നിന്ന് കരകയറാൻ കൂട്ടായ പ്രവർത്തനമാണ് വേണ്ടതെന്നും മുരളീധരൻ പറഞ്ഞു.
‘വികാരമല്ല വിവേകമാണ് വേണ്ടത്. സംഘടനാതലത്തിൽ അഴിച്ചുപണി ആവശ്യമാണ്. പാർട്ടിക്ക് നല്ലൊരു അടിത്തറ ഇല്ലാതായതാണ് തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായത്. സ്‌ഥാനമാനങ്ങൾ ഗ്രൂപ്പ് അടിസ്‌ഥാനത്തിൽ വീതം വെക്കുന്നത് ശരിയല്ല. ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പുതിയ മന്ത്രിസഭയിലെ ആരേയും മോശക്കാരായി കാണുന്നില്ല. കോൺഗ്രസിൽ തലമുറ മാറ്റം വേണം. മാറി തരാൻ താൻ തയ്യാറാണ്. തനിക്ക് തന്റെ കാര്യം മാത്രമേ പറയാനാകൂ’- മുരളീധരൻ പറയുന്നു.
കോവിഡ് സാഹചര്യം കണക്കിലെടുത്താണ് പ്രതിപക്ഷം സത്യപ്രതിജ്‌ഞയിൽ പങ്കെടുക്കാതിരുന്നത്. രാജ്യത്തെ കോൺഗ്രസ് വിമുക്‌തമാക്കാൻ നരേന്ദ്ര മോദിക്ക് കഴിയുന്നില്ല, പിന്നെയാണോ പിണറായി വിജയൻ അങ്ങനെ വിചാരിക്കുന്നതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
പ്രതിപക്ഷ നേതാവിന്റെ നിയമനം സംബന്ധിച്ച് ഇപ്പോൾ പ്രതികരിക്കാനാവില്ല. ഇക്കാര്യം ഇന്നോ നാളെയോ തീരുമാനിക്കും. പ്രതിപക്ഷ നേതാവ് ആരെന്ന് എംഎൽഎമാർ അഭിപ്രായം പറയും. സംഘടന കാര്യമാണ് ഇനി മുഖ്യം. കെപിസിസി പ്രസിഡണ്ടിന്റെ കാര്യം അപ്പോൾ ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
Also Read: മുഖ്യമന്ത്രിക്ക് 20ഓളം വകുപ്പുകൾ; വിജ്‌ഞാപനം പുറത്തിറങ്ങി