തിരുവനന്തപുരം: കെ റെയിൽ വിരുദ്ധ സമരം ചലച്ചിത്ര മേള വേദിയിലും. കെ റെയിൽ സമരങ്ങൾ അടിച്ചമർത്തുന്ന പിണറായി വിജയൻ മോദിയുടെയും സംഘപരിവാറിന്റെയും വഴിയാണ് സ്വീകരിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡണ്ട് ഷാഫി പറമ്പിൽ പറഞ്ഞു. രാജ്യാന്തര ചലച്ചിത്ര മേളയുടെ പ്രധാന വേദിയായ ടാഗോർ തിയേറ്ററിലാണ് യൂത്ത് കോൺഗ്രസും കെഎസ്‌യുവും കെ റെയിൽ വിരുദ്ധ സമരം സംഘടിപ്പിച്ചത്.
‘കെ റെയിൽ വേണ്ട, കേരളം മതി’ എന്നെഴുതിയ ബാനറിൽ കൈപ്പത്തി പതിപ്പിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു സമരം. ഏകാധിപതികൾക്കും ജനാധിപത്യ വിരുദ്ധ സമീപനങ്ങൾക്ക് എതിരായ സമരങ്ങൾക്കും പലപ്പോഴും ഊർജം നൽകിയിട്ടുള്ളത് സിനിമയാണെന്നും അതിനാലാണ് ലോകോത്തര സിനിമകൾ പ്രദർശിപ്പിക്കുന്ന വേദി സമരത്തിനായി തിരഞ്ഞെടുത്തതെന്നും ഷാഫി പറമ്പിൽ വ്യക്‌തമാക്കി.
കെ റെയിലിന് എതിരായി അഭിപ്രായം പറയുന്നവരെ തീവ്രവാദികളാക്കാനാണ് ശ്രമിക്കുന്നത്. കർഷക സമരം നടത്തുന്നത് തീവ്രവാദികളാണെന്ന് പ്രചരിപ്പിച്ച സംഘപരിവാർ ശൈലി പിണറായി വിജയനും പിന്തുടരുകയാണ്. അതിനാൽ ഒരു ക്രിയാത്‌മക സമരവേദിയായി ചലച്ചിത്ര മേള വേദി മാറേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്. മുഖ്യമന്ത്രി തുറന്ന ചർച്ചകൾക്ക് തയ്യാറാകണമെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.
Most Read: ദുൽഖർ നായകനാവുന്ന ‘ഗൺസ് ആൻഡ് ഗുലാബ്‌സ്’; ഫസ്‌റ്റ് ലുക്ക് പുറത്തുവിട്ടു