തിരുവനന്തപുരം: ആഫ്രിക്കൻ ദ്വീപായ സെയ്‌ഷെൽസിൽ നാവികസേന തടവിലാക്കിയ 61 മൽസ്യ തൊഴിലാളികളിൽ 56 പേരെ മോചിതരാക്കി. ഇവരെ ഇന്ന് സെയ്‌ഷെൽസ് സുപ്രീം കോടതിയിൽ ഹാജരാക്കി. ബോട്ടുകളിലെ ക്യാപ്‌റ്റൻമാരായ അഞ്ച് തമിഴ്‌നാട്ടുകാരെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു.
മോചിതരായവരിൽ രണ്ടുപേർ മലയാളികളാണ്. അഞ്ച് പേർ അസം സ്വദേശികളും ബാക്കി തമിഴ്‌നാട്ടുകാരുമാണ്. ഇവരെ വ്യോമസേന വിമാനത്തിൽ നാട്ടിലെത്തിക്കാൻ സെയ്‌ഷെൽസിലെ ഇന്ത്യൻ ഹൈക്കമ്മീഷണറും നോർക്കയും വേൾഡ് മലയാളി ഫെഡറേഷനും ശ്രമം തുടങ്ങി.
വിഴിഞ്ഞത്ത് നിന്ന് അഞ്ച് ബോട്ടുകളിലായി മീൻ പിടിക്കാൻ പോയ 61 പേരാണ് സെയ്‌ഷെൽസ് നാവികസേനയുടെ പിടിയിലായത്. സമുദ്രാതിർത്തി ലംഘിച്ചതിനെ തുടർന്ന് ഇവരെ കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 22 പുറപ്പെട്ടതായിരുന്നു ഇവർ. വിഴിഞ്ഞം സ്വദേശികളായ ജോണിയും തോമസുമാണ് സംഘത്തിലെ മലയാളികൾ.
മാർച്ച് 12നാണ് സമുദ്രാതിർത്തി ലംഘിച്ച കുറ്റത്തിന് മൽസ്യ തൊഴിലാളികൾ പിടിയിലായത്. മൽസ്യബന്ധന, തീരസുരക്ഷാ നിയമങ്ങൾ ശക്‌തമായ സെയ്‌ഷെൽസിൽ ഇവർക്കെതിരെ നിയമനടപടികൾ നടക്കുകയാണ്. ഇതിനിടെ 56 പേരെ മോചിപ്പിച്ചത് ആശ്വാസമായി. ബാക്കിയുള്ളവർക്കായി ശ്രമങ്ങൾ തുടരുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.
Most Read: ‘പുട്ട് ബന്ധങ്ങളെ തകർക്കും’; മൂന്നാം ക്‌ളാസുകാരന്റെ ഉത്തരക്കടലാസ് വൈറലാകുന്നു