ന്യൂഡെൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ പരിശോധന രാജ്യാന്തര വിദഗ്‌ധരുടെ നേതൃത്വത്തിൽ നടത്തണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. സുരക്ഷാ പരിശോധന സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദ്ദേശം നൽകണമെന്നും കേരളം ആവശ്യപ്പെട്ടു.
അണക്കെട്ടിൽ പുതിയ സുരക്ഷാ പരിശോധന നടത്തണമെന്ന കേന്ദ്ര ജല കമ്മീഷന്റെ തൽസ്‌ഥിതി റിപ്പോർട്ടിനോടാണ് കേരളത്തിന്റെ മറുപടി. സുരക്ഷ സംബന്ധിച്ച് തൽസ്‌ഥിതി റിപ്പോർട് നൽകാൻ കേന്ദ്ര ജല കമ്മീഷന് അധികാരമില്ല. മേൽനോട്ട സമിതിയുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് തൽസ്‌ഥിതി റിപ്പോർട്ടെന്നും കേരളം കൂട്ടിച്ചേർത്തു.
അതേസമയം, മുല്ലപ്പെരിയാർ ഹരജികളിൽ സുപ്രീം കോടതിയിലെ അന്തിമ വാദം കേൾക്കൽ നാളെ ആരംഭിക്കും. ജസ്‌റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് ഇന്ന് ഹരജി പരിഗണിച്ചപ്പോൾ വാദം പറയാൻ തമിഴ്‌നാട് സമയം ആവശ്യപ്പെടുകയായിരുന്നു.
കേരളം സമർപ്പിച്ച സത്യവാങ്മൂലത്തിന്റെയും, രേഖകളുടെയും പകർപ്പ് ഇന്ന് രാവിലെയാണ് ലഭിച്ചത്. അത് പരിശോധിക്കാൻ സാധിച്ചിട്ടില്ലെന്നും ഹരജികൾ നാളെ പരിഗണിക്കണമെന്നും തമിഴ്‌നാടിന്റെ അഭിഭാഷകൻ ശേഖർ നാഫ്‌ഡെ കോടതിയോട് ആവശ്യപ്പെട്ടു. അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ഒരുകൂട്ടം പൊതുതാൽപര്യ ഹരജികളാണ് സുപ്രീം കോടതിക്ക് മുന്നിലുള്ളത്.
Most Read: മന്ത്രി സജി ചെറിയാനെതിരെ ചെങ്ങന്നൂരിൽ ബിജെപി പ്രതിഷേധ മാർച്ച്