ആലപ്പുഴ: മന്ത്രി സജി ചെറിയാന്റെ തീവ്രവാദ പ്രസ്‌താവനക്കെതിരെ ബിജെപി പ്രതിഷേധം. കെ-റെയില്‍ വിരുദ്ധ സമരത്തിനായി തീവ്രവാദ സംഘടനകളുടെ സഹായത്തോടെ ജനങ്ങളെ ഇളക്കിവിടുകയാണെന്ന് മന്ത്രി സജി ചെറിയാന്‍ ഇന്നലെ ആരോപിച്ചിരുന്നു. ഈ പരാമർശത്തിൽ പ്രതിഷേധിച്ചാണ് ബിജെപി സജി ചെറിയാന്റെ ചെങ്ങന്നൂരിലെ ഓഫിസിലേക്ക് മാർച്ച് നടത്തിയത്. പ്രതിഷേധ മാർച്ച് ചെങ്ങന്നൂർ ബസ് സ്‌റ്റാൻഡിന് സമീപം പോലീസ് തടഞ്ഞു.
പിഴുതെടുത്ത സിൽവർ ലൈൻ സർവേ കല്ലുമായാണ് പ്രവർത്തകർ പ്രതിഷേധത്തിന് എത്തിയത്. പ്രവർത്തകർ മന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്‌തിരുന്നു. ബോധപൂര്‍വം കലാപമുണ്ടാക്കാനുള്ള ശ്രമമാണ് ചെങ്ങന്നൂരിലുള്‍പ്പെടെ കാണുന്നതെന്നും കെ-റെയില്‍ കല്ലിളക്കിയാല്‍ വിവരമറിയുമെന്നും മന്ത്രി ആലപ്പുഴയില്‍ പറഞ്ഞിരുന്നു. തീവ്രവാദ സംഘടനകളുടെ സഹായത്തോടെ ആളുകളെ ഇളക്കി വിടുകയാണ് ചെയ്യുന്നത്. ഒരു കിലോമീറ്റര്‍ അപ്പുറവും ഇപ്പറവും ബഫര്‍ സോണ്‍ ആണെന്നാണ് പറയുന്നത്. അങ്ങനെ ഒരു സംഭവമേ ഇല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സ്വാഭാവികമായുണ്ടാകുന്ന വികാര പ്രകടനമുണ്ട്, കാരണം നമ്മള്‍ താമസിക്കുന്ന വീടിനോട് വൈകാരികമായ ഒരു ബന്ധമുണ്ട്. അത് സര്‍ക്കാര്‍ അംഗീകരിക്കുന്നു. സമരത്തെ അടിച്ചമര്‍ത്തുന്നുവെന്ന ആരോപണവും മന്ത്രി നിഷേധിച്ചു. ഒരാളെ പോലും മര്‍ദ്ദിക്കുകയോ അടിച്ചമര്‍ത്തുകയോ ചെയ്യുന്ന നിലപാട് സ്വീകരിച്ചിട്ടില്ലെന്നും ഇദ്ദേഹം വ്യക്‌തമാക്കി. കെ-റെയില്‍ കല്ലിളക്കിയാല്‍ വിവരമറിയുമെന്ന് മന്ത്രി ഭീഷണി മുഴക്കിയതിന്റെ പശ്‌ചാത്തലത്തിലാണ് ബിജെപി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.
Most Read: കേരളം വരൾച്ചയിലേക്കോ? സംസ്‌ഥാനത്ത് വേനൽ മഴയിൽ 33 ശതമാനം കുറവ്