കണ്ണൂര്‍: സർവകലാശാല സിലബസിൽ ആർഎസ്എസ് സൈദ്ധാന്തികരുടെ പുസ്‌തകങ്ങൾ ഉൾപ്പെടുത്തിയ നടപടി സര്‍ക്കാരിന്റെ അറിവോടെയെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. ചരിത്ര വിദ്യാർഥികൾ ഗോള്‍വാള്‍ക്കറെ പഠിക്കണമെന്നത് ഉന്നതവിദ്യാഭ്യാസ മന്ത്രിയും സിന്‍ഡിക്കേറ്റ് അംഗങ്ങളും അറിഞ്ഞുള്ള തീരുമാനം ആണെന്നാണ് സുധാകരന്‍ പറഞ്ഞത്. ബിജെപി -സിപിഐഎം ധാരണയുടെ ഒടുവിലത്തെ ഉദാഹരണമാണ് ഇതെന്നും സുധാകരന്‍ പറഞ്ഞു.
‘പിണറായി സര്‍ക്കാരിന് രണ്ടാമൂഴം ലഭിച്ചതിന് പിന്നിൽ ബിജെപിയാണ്. ഇടതുപക്ഷത്തെ കുരുക്കിലാക്കുന്ന ഒരവസരവും ബിജെപി വിനിയോഗിക്കുന്നില്ല. അന്വേഷണ ഏജന്‍സികള്‍ തലങ്ങും വിലങ്ങും കയറി ഇറങ്ങിയിട്ടും ഒരു തൂവല്‍ പോലും ഇളകിയില്ല. എന്തിന്റെ ഉറപ്പിലാണ് പിണറായി നില്‍ക്കുന്നതെന്ന് ഊഹിക്കാവുന്നതാണ്’- സുധാകരൻ പറഞ്ഞു. തിരുവനന്തപുരം ഡിസിസിയില്‍ നേതൃയോഗം ഉൽഘാടനം ചെയ്യവെയാണ് കെപിസിസി പ്രസിഡണ്ടിന്റെ പ്രതികരണം.
അതേസമയം വിവാദ സിലബസിനെ പിന്തുണക്കുന്ന നിലപാടാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിച്ചത്. സർവകലാശാലയിൽ എല്ലാ ആശയങ്ങളും പഠിപ്പിക്കണമെന്നും വിദ്യാര്‍ഥികള്‍ വ്യത്യസ്‌ത വീക്ഷണങ്ങള്‍ പഠിക്കുന്നതില്‍ തെറ്റില്ലെന്നും ഗവർണർ പറഞ്ഞു.
വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ എതിർപ്പുള്ള ആശയങ്ങളും പഠിപ്പിക്കണം. പഠനപ്രക്രിയ വിശാലമാക്കാന്‍ സര്‍വകലാശാലകൾ അവസരമൊരുക്കണമെന്നും അദ്ദേഹം നിലപാടെടുത്തു. സവർക്കറുടെയും ഗോൾവാള്‍ക്കറുടെയും ലേഖനങ്ങൾ ഉൾപ്പെടുത്തി എംഎ ഗവേണൻസ് ആന്റ് പൊളിറ്റിക്‌സിന്റെ സിലബസ് പരിഷ്‌കരിച്ചതാണ് വിവാദമായത്. സിലബസ് പുന:പരിശോധിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു വ്യക്‌തമാക്കിയിട്ടുണ്ട്.
Read also: കനത്ത മഴ, വെള്ളക്കെട്ട് രൂക്ഷം; ഡെൽഹിയിൽ ഓറഞ്ച് അലർട്