പാലക്കാട്: കോൺഗ്രസിൽ നിന്ന് രാജിവെക്കുമെന്ന് തരത്തിൽ ഭീഷണിയുയർത്തിയ എവി ഗോപിനാഥിനെ കെപിസിസിയോട് അടുപ്പിച്ച് കെ സുധാകരൻ. അനുയോജ്യമായ കാര്യങ്ങളിൽ രണ്ട് ദിവസത്തിനകം കെപിസിസിയുടെ ഭാഗത്ത് നിന്ന് ഉറപ്പ് വരുമെന്ന് സുധാകരൻ ഗോപിനാഥിനെ അറിയിച്ചു.
ഇതോടെ പാലക്കാട്ടെ കോൺഗ്രസിലെ പ്രശ്‌നങ്ങൾ പരിഹാരത്തിലേക്ക് നീങ്ങുകയാണ്. പെരിങ്ങോട്ടു കുറിശ്ശിയിലെ ഗോപിനാഥിന്റെ വീട്ടിലാണ് ചർച്ച നടന്നത്. ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കളായ വിഎസ് വിജയരാഘവൻ, കെ അച്യുതൻ, വിസി കബീർ, കെഎ ചന്ദ്രൻ എന്നിവരും വീട്ടിലെത്തിയിരുന്നു.
പാലക്കാട് ജില്ലയിലെ കോൺഗ്രസിന്റെ കരുത്തരായ നേതാക്കളിലൊരാളാണ് ഗോപിയെന്ന് കെ സുധാകരൻ ചർച്ചക്ക് ശേഷം പറഞ്ഞു. ഗോപിനാഥന്റെ പ്രശ്‌നങ്ങൾ നേതൃത്വം തൊട്ടറിയുമെന്നും പരിഹാരമുണ്ടാക്കാൻ നടപടികൾ കൈക്കൊള്ളുമെന്നും സുധാകരൻ പറഞ്ഞു.
ഒരു പോറലുമേൽക്കാതെ പാലക്കാട്ടെ കോൺഗ്രസ് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമെന്നാണ് സുധാകരന്റെ ആത്‌മ വിശ്വാസം. കെപിസിസി നേതൃത്വത്തിന് തീരുമാനമെടുക്കാൻ രണ്ട് ദിവസത്തെ സാവകാശമാണ് സുധാകരൻ ചോദിച്ചിരിക്കുന്നത്.
പ്രശ്‌ന പരിഹാരത്തിനായി കാത്തിരിക്കുമെന്ന് ഗോപിനാഥും വ്യക്‌തമാക്കി. തീരുമാനം ആയില്ലെങ്കിൽ സ്വന്തം നിലപാടുമായി മുന്നോട്ട് പോകുമെന്നും ഇതു വരെയുള്ള ചർച്ചയിൽ പ്രതീക്ഷയുണ്ടെന്നും ഗോപിനാഥ് പറഞ്ഞു.
Malabar News: കാറിൽ സ്‌ഫോടക വസ്‌തുക്കൾ കടത്തിയ സംഭവം; ഒരാൾ കൂടി പിടിയിൽ