തിരുവനന്തപുരം: കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ രമേശ് ചെന്നിത്തലയുമായി അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ വസതിയിലെത്തി കൂടിക്കാഴ്‌ച നടത്തി. ഒറ്റക്കെട്ടായി മുന്നോട്ട് പോകാനുള്ള യാത്രയുടെ തുടക്കമാണ് സന്ദർശനമെന്ന് സുധാകരൻ പറഞ്ഞു. എല്ലാ പിന്തുണയും രമേശ് ചെന്നിത്തല ഉറപ്പ് നൽകിയെന്നും സുധാകരൻ പറഞ്ഞു.
സംഘടനാ രംഗത്ത് രാഷ്‌ട്രീയമായി ചില പ്രശ്‌നങ്ങൾ ഉണ്ട്. അതൊക്കെ പരിഹരിച്ചു ഐക്യത്തോടെ മുന്നോട്ട് പോകും. അതിനുള്ള ചുറ്റുപാട് ഉരുത്തിരിയുന്നുണ്ട്. യോജിച്ചു മുന്നോട്ട് പോകാൻ സഹായിക്കണം എന്നാവശ്യപ്പെട്ടാണ് രമേശ് ചെന്നിത്തലയെ സന്ദർശിച്ചത്. രമേശ് ചെന്നിത്തലയുടെയും മുല്ലപ്പള്ളി രാമചന്ദ്രന്റെയുമൊക്കെ സംഭാവന വളരെ വലുതാണ്. പാർട്ടിയുടെ താങ്ങും തണലും ആയി നേതാക്കൾ ഉണ്ടാകണമെന്നും സുധാകരൻ പറഞ്ഞു.
കെപിസിസി അധ്യക്ഷ സ്‌ഥാനത്തേക്ക് ഒരു പേരും താൻ പറഞ്ഞിരുന്നില്ല എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഹൈക്കമാൻഡ് സുധാകരന്റെ പേര് പ്രഖ്യാപിച്ചപ്പോൾ ഒരേ മനസോടെ അംഗീകരിക്കുകയാണ് ചെയ്‌തത്. സുധാകരന് എല്ലാ ആശംസകളും നേരുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു.
Read Also: കോവിഡ് വാക്‌സിൻ നിർമാണ യൂണിറ്റ്; തിരുവനന്തപുരത്ത് ആരംഭിക്കും