തിരുവനന്തപുരം: കെ സുധാകരൻ കെപിസിസി പ്രസിഡണ്ടായി ജൂൺ 16ന് ഔദ്യോഗികമായി ചുമതലയേൽക്കും. തിരുവനന്തപുരത്തെ കെപിസിസി ആസ്‌ഥാനത്ത് വെച്ചാണ് ചുമതലയേൽക്കുക. സംസ്‌ഥാനത്തെ കോൺഗ്രസ് പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന സൂചനയാണ് കെ സുധാകരൻ നൽകുന്നത്.
ഗ്രൂപ്പ് ഇനി കോൺഗ്രസ് പാർട്ടിക്കകത്ത് നടപ്പില്ല, ഗ്രൂപ്പ് അവസാനിപ്പിക്കുക എന്നതാണ് തന്റെ ലക്ഷ്യം. പാർട്ടി വിരുദ്ധ പ്രവർത്തനം ഉണ്ടായാൽ നിഷ്‌കരുണം അച്ചടക്ക നടപടിയുണ്ടാകുമെന്നും കണ്ണൂരിൽ മാദ്ധ്യമ പ്രവർത്തകരോട് സുധാകരൻ പറഞ്ഞു.
അഭിപ്രായ പ്രകടനം നടത്താൻ ഗ്രൂപ്പ് വേണ്ട. ഗ്രൂപ്പിന്റെ അംഗസംഖ്യ വർധിപ്പിക്കാനാണ് നാളിതുവരെ ജംബോ കമ്മിറ്റി ഉണ്ടാക്കുന്ന രീതി നടപ്പാക്കി വന്നിരുന്നത്. അത് ഇനി വേണ്ട. കോൺഗ്രസിന്റെ സംഘടനാ ദൗർബല്യം പരിഹരിക്കുമെന്നും, പാർട്ടിയെ ഒരു സെമി കേഡർ സംവിധാനമാക്കാൻ പാർട്ടിക്കുള്ളിൽ കൂടിയാലോചനകൾ നടന്നുവരികയാണെന്നും കെ സുധാകരൻ വ്യക്‌തമാക്കുന്നു.
കോൺഗ്രസ് ജനങ്ങളിൽ നിന്ന് അകന്നു പോയ സാഹചര്യം നിലവിലുണ്ടെന്ന് കെ സുധാകരൻ തുറന്ന് സമ്മതിച്ചു. ഡിസിസി പുനസംഘടനയ്‌ക്ക് ഓരോ ജില്ലയിലും 5 അംഗ സമിതി രൂപീകരിക്കും. ഗ്രൂപ്പ് നേതാക്കളുടെ ശുപാർശ ഇനി നടപ്പില്ലെന്നും കെ സുധാകരൻ മുന്നറിയിപ്പ് നൽകുന്നു.
Read Also: കോവിഡ് പരിശോധന എളുപ്പമാക്കുന്ന റാപിഡ് ആന്റിജൻ കിറ്റ് ഉടൻ വിപണിയിൽ