കാസർഗോഡ്: സ്‌ഥാനാർഥിത്വം പിൻവലിക്കാൻ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പണം നൽകിയെന്ന വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ പരാതിയിൽ ബദിയടുക്ക പോലീസ് ഇന്ന് കേസ് രജിസ്‌റ്റർ ചെയ്‌തേക്കും. മഞ്ചേശ്വരം മണ്ഡലത്തിൽ ബിഎസ്‌പി സ്‌ഥാനാർഥിയായി മൽസരിക്കുന്നതിന് സമർപ്പിച്ച പത്രിക പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സുരേന്ദ്രൻ പണം നൽകിയിരുന്നു എന്നായിരുന്നു കെ സുന്ദരയുടെ വെളിപ്പെടുത്തൽ. എൽഡിഎഫ് സ്‌ഥാനാർഥിയായിരുന്ന വിവി രമേശനാണ് അന്വേഷണം ആവശ്യപ്പെട്ട് പോലീസിൽ പരാതി നൽകിയത്
ഇതിന്റെ അടിസ്‌ഥാനത്തിൽ സുന്ദരയെയും രമേശനെയും ഇന്നലെ ബദിയടുക്ക പോലീസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. കൊടകര കുഴൽപ്പണക്കേസിൽ പോലീസ് ചോദ്യം ചെയ്‌ത് വിട്ടയച്ച സുനിൽ നായിക്കിനും സംഭവത്തിൽ പങ്കുള്ളതായി സുന്ദര വെളിപ്പെടുത്തി. തുടർന്ന്, കുഴൽപ്പണക്കേസ് അന്വേഷിക്കുന്ന സംഘവും കെ സുന്ദരയിൽ നിന്നും വിശദാംശങ്ങൾ തേടുമെന്നാണ് സൂചന.
അതേസമയം, തനിക്ക് ബിജെപി പ്രവർത്തകരുടെ ഭീഷണിയുണ്ടെന്ന പരാതിയെ തുടർന്ന് സുന്ദരക്ക് സുരക്ഷ ഒരുക്കാൻ പോലീസ് തീരുമാനിച്ചു. ഒരു എഎസ്‌ഐ, രണ്ട് സിവിൽ പോലീസ് ഓഫീസർമാർ എന്നിവരടങ്ങിയ ടീമിനെ സുരക്ഷക്കായി നിയോഗിക്കുകയും ചെയ്‌തു.
2016ല്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ 89 വോട്ടുകള്‍ക്കായിരുന്നു സുരേന്ദ്രന്റെ പരാജയം. അന്ന് സ്വതന്ത്ര സ്‌ഥാനാർഥിയായി മൽസരിച്ച സുന്ദര 467 വോട്ടുകള്‍ നേടിയിരുന്നു. 2021ല്‍ മഞ്ചേശ്വരത്തും കോന്നിയിലും സുരേന്ദ്രന്‍ മൽസരിച്ചിരുന്നു. മഞ്ചേശ്വരത്ത് ബിഎസ്‌പി സ്‌ഥാനാർഥിയായി സുന്ദര നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചുവെങ്കിലും പിന്നീട് പിൻവാങ്ങി. ഇത്തരത്തില്‍ പത്രിക പിന്‍വലിക്കാന്‍ പണം ലഭിച്ചുവെന്നായിരുന്നു സുന്ദരയുടെ വിവാദ വെളിപ്പെടുത്തല്‍.
Also Read: ബിജെപി കോര്‍ കമ്മിറ്റിയിൽ സുരേന്ദ്രനെതിരെ വിമർശനം; സമഗ്ര അഴിച്ചുപണി വേണമെന്ന് ആവശ്യം