കൊച്ചി: ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും സംസ്‌ഥാന നേതൃത്വത്തിനും എതിരെ രൂക്ഷ വിമര്‍ശനം. തിരഞ്ഞെടുപ്പ് തോല്‍വി, കൊടകര കുഴല്‍പ്പണ കേസ് എന്നീ വിഷയങ്ങളിലാണ് വിമര്‍ശനം ഉയര്‍ന്നത്.
രണ്ട് ഘട്ടങ്ങളായാണ് യോഗം നടന്നത്. ഒന്ന് തിരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായിരുന്നു. അടുത്ത ഘട്ടത്തിലാണ് വിവാദങ്ങള്‍ സംബന്ധിച്ച ചര്‍ച്ചയുണ്ടായത്. സംഘടനാ സെക്രട്ടറിയും അധ്യക്ഷനും കേന്ദ്ര മന്ത്രിയും ചേര്‍ന്ന് എടുക്കുന്ന തീരുമാനങ്ങളാണ് പാര്‍ട്ടിയില്‍ നടക്കുന്നതെന്ന് കൃഷ്‌ണദാസ് പക്ഷം വിമര്‍ശിച്ചു. പാര്‍ട്ടിയില്‍ സമഗ്രമായ അഴിച്ചുപണി വേണമെന്നും കോര്‍ കമ്മിറ്റിയില്‍ ആവശ്യമുയര്‍ന്നു.
തിരഞ്ഞെടുപ്പില്‍ സ്‌ഥാനാര്‍ഥി നിര്‍ണയം അടക്കമുള്ള കാര്യങ്ങളില്‍ പാളിച്ചയുണ്ടായി. സ്‌ഥാനാര്‍ഥിയെ നിശ്‌ചയിച്ച കാര്യം സ്‌ഥാനാര്‍ഥി തന്നെ അറിഞ്ഞില്ല എന്നു പറയുന്ന സ്‌ഥിതിയുണ്ടായി. മൂന്ന് മണ്ഡലങ്ങളില്‍ നാമനിര്‍ദേശ പത്രിക നല്‍കുന്ന കാര്യത്തില്‍ പാളിച്ചയുണ്ടായി. തിരഞ്ഞെടുപ്പില്‍ കോ-ഓര്‍ഡിനേഷന് ആരുമുണ്ടായിരുന്നില്ല. ചില നേതാക്കളെ ഇരുട്ടില്‍ നിര്‍ത്തി.
സംഘടനാ സെക്രട്ടറിയും കേന്ദ്ര മന്ത്രിയും സംസ്‌ഥാന അധ്യക്ഷനും കൂടിയാണ് കാര്യങ്ങള്‍ എല്ലാം തീരുമാനിച്ചത്. ഇത് ശരിയായ നടപടിയല്ല. തീര്‍ത്തും പക്വത ഇല്ലാതെയാണ് കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോയത്. രണ്ടിടത്ത് കെ സുരേന്ദ്രന്‍ മൽസരിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. അത് കേന്ദ്ര നേതൃത്വത്തിന്റെ താല്‍പര്യ പ്രകാരമായിരുന്നു എന്ന് പറയുന്നത് ശരിയല്ല.
സമഗ്രമായ അഴിച്ചുപണി ആവശ്യമാണ്. കൊടകര കുഴല്‍പ്പണ കേസ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ മോശമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്‌തത് സംസ്‌ഥാന അധ്യക്ഷന്റെ നേതൃത്വത്തിലാണ്, തുടങ്ങിയ കാര്യങ്ങൾ കൃഷ്‌ണദാസ് പക്ഷം ആരോപിച്ചു. കേസില്‍ അന്വേഷണം മുന്നോട്ടുപോകട്ടെ എന്ന നിലപാടിലാണ് കൃഷ്‌ണദാസ് പക്ഷം.
അതേസമയം, പാര്‍ട്ടിയെ കരിവാരിത്തേക്കാനുള്ള ആരോപണങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനെ ഒറ്റക്കെട്ടായി പ്രതിരോധിക്കുകയാണ് മര്യാദയെന്ന് മുരളീധരൻ പക്ഷം പറഞ്ഞു. ഇപ്പോള്‍ ഉണ്ടാകുന്ന സംഭവങ്ങള്‍ പാര്‍ട്ടിക്ക് ഉള്ളില്‍ നിന്നുതന്നെ ആണോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും അവര്‍ പറഞ്ഞു.