തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഹാജരാകില്ല. വിലപേശൽ പൂർത്തിയാകുംവരെ സംസ്‌ഥാന പോലീസ് അന്വേഷണ സംഘത്തെ ധിക്കരിക്കാൻ തന്നെയാണ് പാർട്ടിയുടെ നിലപാട്. കേന്ദ്ര-സംസ്‌ഥാന പോരിലേക്ക് നീങ്ങുന്നതായി ധാരണപരത്തുന്ന ഈ കേസിൽ ജൂലൈ 6ന് ചൊവ്വാഴ്‌ച രാവിലെ 10 മണിക്ക് തൃശൂർ പോലീസ് ക്ളബ്ബിൽ ഹാജരാകാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നത്.
ബിജെപിയുടെ സംസ്‌ഥാന ഭാരവാഹി യോഗം നടക്കുന്നതുകൊണ്ട് ഹാജരാകാനാകില്ല. മറ്റൊരു ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാം എന്നറിയിക്കാനാണ് പാർട്ടിനേതൃത്വം സുരേന്ദ്രനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, അടുത്ത നോട്ടീസിലും ഹാജരാകണ്ട എന്നതാണ് നിലവിലെ പാർട്ടിനയം. ഏതുരീതിയിലാണ് അന്വേഷണത്തെ നേരിടേണ്ടതെന്ന് അടുത്ത ആഴ്‌ചയിൽ വിവിധ നിയമവിദഗ്‌ധരുമായി ഡെൽഹിയിൽ നടക്കുന്ന കൂടിക്കാഴ്‌ചക്ക് ശേഷം തീരുമാനിക്കും.
അതേസമയം, ഈ കേസ് എങ്ങുമെത്താതെ അവസാനിപ്പിക്കാനുള്ള വിലപേശലുകൾ പലനിലയിൽ ‘രാഷ്‌ട്രീയ ഇടനാഴികളിൽ‘ നടന്നുവരുന്നതായും സൂചനകളുണ്ട്. മാദ്ധ്യമശ്രദ്ധ മാറുന്നതുവരെ ‘രാഷ്‌ട്രീയ ഓളം‘ നിലനിറുത്തുകയും ശേഷം, വിഷയം കൈകാര്യം ചെയ്യാമെന്നും ഈ വിലപേശലിൽ ധാരണയായതായും വിശ്വസ്‌ത കേന്ദ്രങ്ങൾ പറയുന്നു.
കേരളത്തിലെ കള്ളപ്പണ ഡീലറെന്ന് സംശയിക്കുന്ന ധര്‍മരാജന്‍ തൃശൂരിൽ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് 9.80 കോടി രൂപ എത്തിച്ചുവെന്നും ഇതിൽ 6.30 കോടി രൂപ തൃശൂരിൽ നൽകുകയും ബാക്കി തുകയുമായി കാറിൽ പോകുന്ന വഴിക്ക്, കൊടകരയില്‍ വാഹനാപകടം സൃഷ്‌ടിച്ച് 3.5 കോടി രൂപ ഒരുസംഘമാളുകൾ കവര്‍ച്ച നടത്തി എന്നുമാണ് കേസ്.
2021 ഏപ്രിൽ മൂന്നാം തീയതി പുലർച്ചെയാണ് കൊടകര മേൽപാലത്തിന് സമീപത്തുനിന്ന് പണമടങ്ങിയ കാർ അപകടം സൃഷ്‌ടിച്ച് തട്ടിക്കൊണ്ടുപോയി പണം കവർന്നത്. ഈ പണം ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തിച്ച കള്ളപ്പണമാണെന്നാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇതിനകം 1.42 കോടി പോലീസ് വിവിധയിടങ്ങളിൽ നിന്നുമായി കണ്ടെത്തി. കേസിൽ ഇതുവരെ ഒരു സ്‌ത്രീയുൾപ്പടെ 23 പേരാണ് അറസ്‌റ്റിലായത്. എല്ലാവരും റിമാൻഡിലാണ്. കെ സുരേന്ദ്രന്റെ സെക്രട്ടറിയെയും ഡ്രൈവറെയും ചോദ്യം ചെയ്‌തിരുന്നു. സുരേന്ദ്രന്റെ മകൻ ഹരികൃഷ്‌ണനും കേസിൽ സംശയ നിഴലിലുണ്ട്. പോലീസ് നിരവധി കാര്യങ്ങളുടെയും തെളിവുകളുടേയും അടിസ്‌ഥാനത്തിൽ വിശ്വസിക്കുന്നത് ഇത് കെ സുരേന്ദ്രന്റെ അറിവോടെയും സമ്മതത്തോയെയും പിന്തുണയോടെയും തിരഞ്ഞെടുപ്പ് ചെലവിലേക്കായി കേരളത്തിലെത്തിച്ച അനേകകോടി ഹവാല പണത്തിൽ ചെറിയഭാഗം മാത്രമായിരിക്കും എന്നാണ്.
Most Read: ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഡ്രോൺ സാന്നിധ്യം; ആരോപണം നിഷേധിച്ച് പാകിസ്‌ഥാൻ