കാസർഗോഡ്: ‘അഴിമതി വിമുക്‌തം, പ്രീണന വിരുദ്ധം, സമഗ്ര വികസനം’ എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നേതൃത്വം നൽകുന്ന ബിജെപിയുടെ വിജയ യാത്രക്ക് ഇന്ന് തുടക്കമാകും. കാസർഗോഡ് നിന്നാരംഭിക്കുന്ന യാത്ര ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൽഘാടനം ചെയ്യും. താളിപ്പടുപ്പ് മൈതാനിയിൽ വെച്ചാണ് ഉൽഘാടനം.
കേന്ദ്രമന്ത്രി വി മുരളീധരനടക്കം ബിജെപിയുടെ കേന്ദ്ര സംസ്‌ഥാന നേതാക്കളും എൻഡിഎ നേതാക്കളും എല്ലാ ജില്ലകളിലും വിജയ യാത്രയിൽ പങ്കെടുക്കും. മാർച്ച് 6ന് തിരുവനന്തപുരത്താണ് യാത്രയുടെ സമാപനം.
വിജയയാത്ര അവസാനിക്കുമ്പോഴേക്കും മെട്രോമാൻ ഇ ശ്രീധരനപ്പോലെ കൂടുതൽ പ്രമുഖർ ബിജെപിയിലേക്ക് കെ സുരേന്ദ്രൻ പറഞ്ഞു. കൂടാതെ എൻഡിഎ വിട്ടുപോയ ഘടകകക്ഷികൾ തിരിച്ചുവരുമെന്നും പിസി തോമസ് വിജയയാത്രയുടെ ഉൽഘാടനത്തിൽ പങ്കെടുക്കുമെമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
അതേസമയം ഉൽഘാടന പരിപാടിയിൽ ജില്ലയിലെ മുപ്പതിനായിരത്തോളം ബിജെപി പ്രവർത്തകർ എത്തുമെന്നാണ് സംഘാടകർ പറയുന്നത്. കോവിഡ് മാനദണ്ഡം പാലിക്കുമെന്നും അവർ അറിയിച്ചു.
കാസർഗോഡെത്തിയ കെ സുരേന്ദ്രൻ രാവിലെ വിവിധ ക്ഷേത്രങ്ങൾ സന്ദർശിച്ചു. തുടർന്ന് ഭാഷാ ന്യൂനപക്ഷ സംഘടന ഭാരവാഹികളുടേയും ഹിന്ദു സാമുദായിക സംഘടന നേതാക്കളുടേയും യോഗത്തിലും സംസ്‌ഥാന അധ്യക്ഷൻ പങ്കെടുത്തു.
Read Also: പിഎസ്‌സി ഉദ്യോഗാർഥികൾ നടത്തുന്ന സമരം ഇന്നും തുടരും