കോഴിക്കോട്: കെഎസ്ആർടിസി ബസ് സ്‌റ്റാൻഡിൽ കെ സ്വിഫ്റ്റ് ബസ് തൂണുകൾക്കിടയിൽ കുടുങ്ങിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് സ്വിഫ്റ്റ് മാനേജ്മെന്റ്. വിശദമായ റിപ്പോർട് തേടിയിട്ടുണ്ടെന്നും റിപ്പോർട് ലഭിച്ച ശേഷം അന്വേഷണം നടത്തുമെന്നും സിഎംഡി വ്യക്‌തമാക്കി.
തൂണുകൾക്കിടയിൽ ബസ് നിർത്തി ആളുകളെ ഇറക്കിയ ശേഷം ഡ്രെെവർ മറ്റൊരു വണ്ടിയിൽ പോവുകയായിരുന്നു. പിന്നീട് മറ്റ് ജീവനക്കാരാണ് ബസ് തൂണുകൾക്കിടയിൽ കുടങ്ങിപ്പോയെന്ന് മനസിലാക്കിയത്. ഡ്രെെവറുടെ പരിചയക്കുറവാണോ ബസ് കുടുങ്ങിയതിന് കാരണമായതെന്ന് വ്യക്‌തമല്ല.
ബസ് സ്‌റ്റാന്‍ഡിന്റെ അശാസ്‌ത്രീയവും അപാകതയുമുള്ള നിര്‍മാണത്തില്‍ അന്വേഷണം നടന്നു വരുന്നതിനിടെയാണ് ബസ് കുടുങ്ങിയത്. ബസുകള്‍ നേരാംവണ്ണം പാര്‍ക്ക് ചെയ്യാനോ യാത്രക്കാര്‍ക്ക് ബസുകളില്‍ കയറുന്നതിനോ ഇവിടെ വേണ്ടത്ര സൗകര്യമില്ല. കോഴിക്കോട്ടെ കെഎസ്ആർടിസി ബസ് ടെർമിനലിന്റെ നിർമാണത്തിലെ അപാകത സംബന്ധിച്ച് നേരത്ത തന്നെ ആക്ഷേപമുയർന്നിരുന്നു.
തുടർച്ചയായുള്ള കെ സ്വിഫ്റ്റ് അപകടങ്ങളുടെ ഉത്തരവാദിത്തം മാനേജ്‌മെന്റിനാണെന്ന് കെഎസ്ആര്‍ടിസി ജീവനക്കാരുടെ സംഘടനയായ കെഎസ്ആര്‍ടിഇഎ (സിഐടിയു) ആരോപിച്ചിരുന്നു. പരിചയമില്ലാത്ത ഡ്രൈവര്‍മാരെയാണ് കെ സ്വിഫ്റ്റ് ഓടിക്കാന്‍ നിയോഗിച്ചതെന്ന് കെഎസ്ആര്‍ടിഇഎ വര്‍ക്കിങ്ങ് പ്രസിഡണ്ട് സികെ ഹരികൃഷ്‌ണൻ ആരോപിച്ചു.
മികച്ച ഡ്രൈവര്‍മാര്‍ കെഎസ്ആര്‍ടിസിയിൽ ഉണ്ടായിട്ടും എടുത്തില്ല. കെ സ്വിഫ്റ്റ് അപകടങ്ങള്‍ മനഃപൂർവം ഉണ്ടാക്കുന്നതാണോയെന്ന് സംശയമുണ്ട്. അപകടങ്ങളില്‍ സമഗ്രമായ അന്വേഷണം വേണമെന്നും സിഐടിയു ആവശ്യപ്പെട്ടിരുന്നു.
Most Read: ജോ ജോസഫിനെതിരെ അശ്ളീല വീഡിയോ പ്രചാരണം; യുഡിഎഫിന് പങ്കില്ലെന്ന് വിഡി സതീശൻ