തിരുവനന്തപുരം: ശബരിമലയിൽ ഖേദപ്രകടനം നടത്തിയ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി എംഎം മണി. കടകംപള്ളി മാപ്പ് പറഞ്ഞത് വിഡ്‌ഢിത്തമാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഖേദപ്രകടനത്തിന് ആരെയും പാർട്ടി ചുമതലപ്പെടുത്തിയിട്ടില്ല. ഇതിൽ പാർട്ടിക്ക് യാതൊരു ഉത്തരവാദിത്ത്വവുമില്ല. യെച്ചൂരി പറഞ്ഞതാണ് പാർട്ടി നിലപാടെന്നും മണി വ്യക്‌തമാക്കി.
കടകംപള്ളിയുടെ ഖേദപ്രകടനം അനവസരത്തിലെ പ്രയോഗമെന്ന് സിപിഎം നേതാക്കൾ നേരത്തെ തന്നെ അറിയിച്ചിരുന്നു. ശബരിമല വിഷയം ആവർത്തിച്ച് ഉന്നയിക്കാൻ ബിജെപിക്കും കോൺഗ്രസിനും അവസരം നൽകുന്നതാണ് സുരേന്ദ്രന്റെ പ്രസ്‌താവനയെന്ന് ആയിരുന്നു നേതാക്കളുടെ പൊതുവായ വിലയിരുത്തൽ.
അതേസമയം, ശബരിമലയിൽ യുവതികൾക്ക് പ്രവേശനം നൽകണമെന്ന നിലപാടിൽ ഇടതുപക്ഷത്തിന് യാതൊരു മാറ്റവുമില്ലെന്ന് സിപിഐ നേതാവ് ആനി രാജ കഴിഞ്ഞ ദിവസം പറഞ്ഞു. സംസ്‌ഥാനത്തെ ഏതെങ്കിലുമൊരു മന്ത്രി ഒരഭിപ്രായം പറഞ്ഞാൽ അത് ഇടതുപക്ഷത്തിന്റെ അഭിപ്രായമാകണം എന്നില്ലെന്നും ആനി രാജ വ്യക്‌തമാക്കിയിരുന്നു.
Also Read: കോവിഡിന് ചികിൽസ തേടിയില്ല; അവശനിലയിൽ കണ്ടെത്തിയ മലയാളി ദമ്പതിമാർ മരിച്ചു