തിരുവനന്തപുരം: സംസ്‌ഥാന വ്യാപകമായി വോട്ടർ പട്ടികയിൽ ക്രമക്കേട് ഉണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം തള്ളി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇതിന് പിന്നിൽ സിപിഎം- ബിജെപി ഡീലാണെന്ന ആരോപണം തരം താഴ്ന്നതാണ്. ഇത്തരം തരം താഴ്ന്ന ആരോപണമല്ലാതെ പ്രതിപക്ഷ നേതാവിന് ഒന്നും പറയാനില്ലേ എന്നും കടകംപള്ളി ചോദിച്ചു.
ചെന്നിത്തല പുറത്തുവിട്ട കഴക്കൂട്ടം മണ്ഡലത്തിലെ കള്ളവോട്ടിന്റെ കണക്കുകളെ പറ്റി ചോദിച്ചപ്പോൾ, ഇങ്ങനെ കൃത്യം കണക്കുകൾ ചെന്നിത്തലയുടെ പക്കലുണ്ടെങ്കിൽ ആ കള്ളവോട്ടുകൾ ചെന്നിത്തല തന്നെ ചേർത്തതാകും എന്നായിരുന്നു കടകംപള്ളിയുടെ മറുപടി.
കഴക്കൂട്ടത്ത് 4506 കള്ളവോട്ടുകൾ ഉണ്ടെന്നാണ് ചെന്നിത്തല ആരോപിച്ചത്. ഉദുമ, കൊല്ലം, തൃക്കരിപ്പൂർ, നാദാപുരം, കൂത്തുപറമ്പ് എന്നിങ്ങനെ വിവിധ മണ്ഡലങ്ങളിലെ കണക്കും ചെന്നിത്തല പുറത്തുവിട്ടു. ഇതിന് പിന്നിൽ സിപിഎം- ബിജെപി ഡീലാണെന്നും, ഇങ്ങനെ കള്ളവോട്ടർമാരെ ചേർത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുക ആണ് ലക്ഷ്യമെന്നും ആണ് ചെന്നിത്തല ആരോപിച്ചത്.