തിരുവനന്തപുരം: സത്യം പുറത്തുകൊണ്ടുവരാനാണ് നിയമപോരാട്ടം നടത്തുന്നതെന്ന് കടയ്‌ക്കാവൂർ പോക്‌സോ കേസിലെ ഇരയായ ആൺകുട്ടിയുടെ അച്ഛൻ. കുട്ടിയുടെ മാതാവ് പറഞ്ഞതെല്ലാം കള്ളമാണെന്നും താനൊരു മോശക്കാരനായ അച്ഛനാണെങ്കിൽ അന്വേഷണ ഏജൻസികൾക്ക് നടപടി എടുക്കാമെന്നും അദ്ദേഹം പറഞ്ഞു. കുട്ടിയുടെ അമ്മ മാദ്ധ്യമങ്ങളോട് സംസാരിച്ചതിന് പിന്നാലെയാണ് അച്ഛനും പ്രതികരണവുമായി രംഗത്തെത്തിയത്.
തനിക്കെതിരായ പോക്‌സോ കേസ് കെട്ടിച്ചമച്ചതാണെന്നും ഭർത്താവും രണ്ടാംഭാര്യയുമാണ് ഇതിന് പിന്നിലെന്നും കുട്ടിയുടെ അമ്മ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. താൻ തെറ്റൊന്നും ചെയ്‌തിട്ടില്ലെന്നാണ് മാതാവ് പറയുന്നത്. പോക്‌സോ കേസിൽ പ്രതിയായി ജയിലിലടച്ച യുവതി കഴിഞ്ഞ ദിവസമാണ് ജാമ്യത്തിൽ ഇറങ്ങിയത്. ഇതിന് പിന്നാലെയാണ് തന്റെ ഭാഗം വിശദീകരിക്കുന്നതിനായി ഇവർ ഞായറാഴ്‌ച മാദ്ധ്യമങ്ങളെ കണ്ടത്.
മകനെ ഭീഷണിപ്പെടുത്തിയായിരിക്കും പരാതി നൽകിയത്. മകന് അലർജിക്കുള്ള മരുന്ന് നൽകിയിരുന്നു. എന്നാൽ പോലീസ് കണ്ടെത്തിയ മരുന്ന് എന്താണെന്നറിയില്ല. പരാതി നൽകിയ മകനടക്കം എല്ലാ കുട്ടികളെയും തനിക്ക് തിരികെ വേണം. കേസിൽ സത്യം പുറത്തുകൊണ്ടുവരണം. എല്ലാവരും തനിക്ക് വേണ്ടി പ്രാർഥിക്കണമെന്നും യുവതി മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.
2017 മുതൽ 2019 വരെ മാതാവ് മകനെ ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് കേസ്. അതേസമയം, ഭർത്താവ് നിയമപരമായി വിവാഹബന്ധം വേർപെടുത്താതെ രണ്ടാമത് വിവാഹം കഴിക്കുന്നത് തടയാൻ ശ്രമിച്ചതിന് പ്രതികാരമായി കേസ് കെട്ടിച്ചമച്ചു എന്നാണ് യുവതിയും ബന്ധുക്കളും ആരോപിക്കുന്നത്.
Read also: സോളാറിൽ ഇടതുപക്ഷത്തിന് സിബിഐ വേണം; വിചിത്രമെന്ന് കെ സുരേന്ദ്രൻ