ന്യൂഡൽഹി: അലഹബാദ് ഹൈക്കോടതി വിധിയെ തുടർന്ന് ജയിൽ മോചിതനായ ഡോ. കഫീൽ ഖാൻ മാദ്ധ്യമങ്ങൾക്ക് മുൻപിൽ. രാജധർമം നിറവേറ്റാൻ ശ്രമിച്ച രാമന്റെ കഥയാണ് വാത്മീകി പറഞ്ഞത്, എന്നാൽ ഇവിടുത്തെ സർക്കാർ കുട്ടികളെ പോലെ പിടിവാശി കാണിക്കുകയാണെന്ന് കഫീൽ ഖാൻ വിമർശിച്ചു.
“എന്നെ മോചിപ്പിക്കുവാൻ വേണ്ടി ഇടപെടലുകൾ നടത്തിയ എല്ലാവർക്കും നന്ദി അറിയിക്കുന്നു, സർക്കാർ ഒരിക്കലും എന്നെ പുറത്തിറങ്ങുവാൻ അനുവദിക്കില്ലായിരുന്നു, പക്ഷേ എനിക്ക് വേണ്ടി ഒരുപാട് പേർ പ്രാർത്ഥിച്ചു, അതാണ് എന്റെ മോചനത്തിലേക്ക് നയിച്ചത് “- അദ്ദേഹം ജയിലിൽ നിന്നും പുറത്തുവന്ന ശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞു.
മുംബൈയിൽ നിന്നും മഥുരയിലേക്ക് കൊണ്ടുവരുന്നതിനിടയിൽ തന്നെ ഏറ്റുമുട്ടലിൽ വധിക്കാതിരുന്ന സ്പെഷ്യൽ ടാസ്ക് ഫോഴ്‌സിനോടും നന്ദി രേഖപ്പെടുത്തുന്നതായി അദ്ദേഹം പറഞ്ഞു . കഴിഞ്ഞ കുറച്ചു വർഷങ്ങളായി യുപിയിൽ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം. തന്റെ പ്രസംഗം കലാപത്തിന് പ്രേരിപ്പിക്കുന്നതല്ലെന്ന് വിധിച്ച കോടതി വിധിയും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്നലെ അർദ്ധരാത്രിയോടെയാണ് കഫീൽ ഖാനെ മഥുരയിലെ ജയിലിൽ നിന്നും മോചിപ്പിച്ചത്. 8 മാസത്തെ ജയിൽ വാസത്തിനു ശേഷമാണ് അദ്ദേഹത്തെ കോടതി ജാമ്യത്തിൽ വിട്ടത്. ദേശ സുരക്ഷാ നിയമത്തിലെ വകുപ്പുകൾ അടക്കം ചുമത്തിയായിരുന്നു യുപി സർക്കാർ കഫീൽ ഖാനെ തടങ്കലിൽ വെച്ചിരുന്നത്.
വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന ബീഹാറിലെയും അസമിലെയും ജനങ്ങൾക്ക് വേണ്ടിയാണ് ഇനിയുള്ള തന്റെ പ്രവർത്തനങ്ങൾ എന്ന് അദ്ദേഹം അറിയിച്ചു.