കോഴിക്കോട്: സിനിമാ പ്രേമികൾക്ക് പുത്തൻ അനുഭവം സമ്മാനിക്കാനായി ആധുനീകരിച്ച കൈരളി, ശ്രീ തിയേറ്ററുകൾ പ്രദർശനത്തിനൊരുങ്ങി. ഏഴുകോടി രൂപ ചിലവിൽ കേരള സംസ്‌ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ നേതൃത്വത്തിലായിരുന്നു നവീകരണം.
തിയേറ്ററുകളിൽ ബാർകൊ 4കെ ജിബി ലേസർ പ്രോജക്‌ടർ , അറ്റ്‌മോസ് സൗണ്ട് സിസ്‌റ്റം, ട്രിപ്പിൾ ബീം 3ഡി, ആർജിബി ലേസർ സ്‌ക്രീൻ തുടങ്ങിയ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ ലോബി, പുഷ്‌ബാക്ക് ഇരിപ്പിടങ്ങൾ, ബുക്ക് സ്‌റ്റാൾ, ലളിതകലാ അക്കാദമിയുടെ പെയിന്റിങ് ഗാലറി, ഫീഡിങ് റൂം, വിഐപി ലോഞ്ച്, ടിക്കറ്റിനൊപ്പം വാഹന പാർക്കിങ് മുൻകൂട്ടി റിസർവ് ചെയ്യുന്നതിനുള്ള സൗകര്യം എന്നിവയുമുണ്ട്.
പുതുക്കിപ്പണിത തിയേറ്റർ സമുച്ചയം വ്യാഴാഴ്‌ച വൈകീട്ട് നാലിന് സാംസ്‌കാരിക മന്ത്രി എകെ ബാലൻ ഉൽഘാടനം ചെയ്യും. എംകെ മുനീർ എംഎൽഎ അധ്യക്ഷനാകും. തൊഴിൽ, എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്‌ണൻ, എംപിമാരായ എംവി ശ്രേയാംസ്‌കുമാർ, എംകെ രാഘവൻ, എംഎൽഎമാരായ എ പ്രദീപ്‌കുമാർ, പുരുഷൻ കടലുണ്ടി എന്നിവർ പങ്കെടുക്കും.
ചലച്ചിത്ര വികസന കോർപ്പറേഷൻ ഭരണസമിതി അംഗം കൈതപ്രം ദാമോദരൻ നമ്പൂതിരി, സംസ്‌ഥാന ചലച്ചിത്ര അവാർഡ് ജേതാവ് മനോജ് കാന തുടങ്ങിയവരെ ചടങ്ങിൽ വച്ച് ആദരിക്കും. ഉൽഘാടന ചടങ്ങിനുശേഷം, ഓസ്‌കർ അവാർഡ് ലഭിച്ച ‘1917’ എന്ന ചലച്ചിത്രം പ്രദർശിപ്പിക്കും. ഫെബ്രുവരി 19 മുതൽ രണ്ട് തിയേറ്ററിലും സാധാരണ പ്രദർശനമുണ്ടായിരിക്കും.
Read Also: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജി; വാദം ഇന്ന്