തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യദുരന്ത കേസില്‍ കുറ്റക്കാരനെന്ന് കോടതി വിധിച്ച മണിച്ചൻ അടക്കമുള്ള 33 തടവുകാര്‍ക്ക് മോചനം. മണിച്ചന്‍ അടക്കമുള്ള തടവുകാരെ മോചിപ്പിക്കാനുള്ള ഫയലിൽ ഗവർണർ ഒപ്പിട്ടു.
ഗവര്‍ണറുടെ തീരമാനം വന്നെങ്കിലും മണിച്ചന്‍ ജയിൽ മോചിതനാകാൻ പിഴ കൂടി അടക്കേണ്ടിവരും. തടവ് ശിക്ഷയില്‍ മാത്രമാണ് ഇളവ് നൽകിയതെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു. ജയില്‍ മോചിതനായ ശേഷം നാല് വർഷം മറ്റൊരു കേസിലും പ്രതിയാകരുത് എന്നാണ് നിബന്ധന. പ്രതിയായാൽ വിട്ടയക്കൽ ഉത്തരവ് റദ്ദാക്കും.
2000 ഒക്‌ടോബർ 21നാണ് കേരളത്തെ നടുക്കിയ കല്ലുവാതുക്കൽ ദുരന്തം ഉണ്ടായത്. മദ്യദുരന്തത്തിൽ 31 പേരാണ് മരണപ്പെട്ടത്. ആറ് പേർക്ക് കാഴ്‌ച നഷ്‌ടമായി, 150 പേർ ചികിൽസ തേടി. ഈ കേസിൽ മുഖ്യ പ്രതിയായിരുന്നു മണിച്ചൻ. ഇയാൾ വീട്ടിലെ ഭൂഗർഭ അറകളിലാണ് വ്യാജമദ്യം സൂക്ഷിച്ചത്.
വിഷ സ്‌പിരിറ്റ് കലർത്തിയതാണ് ദുരന്തവീര്യം കൂട്ടാൻ കാരണം. തുടർന്ന് അന്വേഷണത്തിനൊടുവിൽ മണിച്ചനും കൂട്ടു പ്രതികളും ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു. കൂട്ടുപ്രതി ഹൈറുന്നീസ 2009ൽ ശിക്ഷക്കിടെ മരിച്ചു. മണിച്ചൻ 20 വർഷം തടവ് പൂർത്തിയാക്കി. മണിച്ചന്റെ സഹോദരൻമാർക്ക് ശിക്ഷയിളവ് നൽകി മോചിപ്പിച്ചിരുന്നു.
Most Read: ജനങ്ങൾക്ക് ഇഷ്‌ടമുള്ള വസ്‌ത്രം ധരിക്കാം, തെറ്റായ പ്രചാരണം നിക്ഷിപ്‌ത താൽപര്യക്കാരുടേത്; മുഖ്യമന്ത്രി