പാലക്കാട് : കല്‍പ്പാത്തി രഥോല്‍സവം ഈ മാസം ഏഴാം തീയതി കൊടിയേറാനിരിക്കെ ഉൽസവ നടത്തിപ്പില്‍ ഇതുവരെയും അധികൃതര്‍ വ്യക്‌തമായ മറുപടി നല്‍കിയിട്ടില്ല. കോവിഡ് വ്യാപനം രൂക്ഷമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ചു രഥോൽസവം ചടങ്ങുകള്‍ മാത്രമാക്കി നടത്താന്‍ ഗ്രാമക്കാര്‍ അനുമതി തേടിയെങ്കിലും അധികൃതര്‍ നിലപാട് അറിയിക്കാതെ മുന്നോട്ട് പോകുകയാണ്. യാതൊരു വിധത്തിലുള്ള കോവിഡ് നിയന്ത്രണ ലംഘനങ്ങളും ഉണ്ടാക്കില്ലെന്നും, ആള്‍ക്കൂട്ടത്തെ കര്‍ശനമായി നിയന്ത്രിക്കുമെന്നും ഗ്രാമക്കാര്‍ അധികൃതരോട് പറഞ്ഞിരുന്നു. ഇത് വ്യക്‌തമാക്കി കൊണ്ട് വിശദമായ അപേക്ഷ ഒരു മാസം മുന്‍പ് തന്നെ നല്‍കിയിരുന്നെങ്കിലും ഇതുവരെയും മറുപടി ലഭിക്കാത്തതിനാല്‍ ഉല്‍സവം സംബന്ധിച്ച കാര്യങ്ങളില്‍ ഇപ്പോഴും അവ്യക്‌തത നിലനില്‍ക്കുകയാണ്.
ഈ മാസം 6 മുതല്‍ 16 ആം തീയതി വരെയാണ് കല്‍പ്പാത്തി രഥോല്‍സവം നടക്കേണ്ടത്. 6 ആം തീയതി വൈകുന്നേരത്തോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. പിന്നീട് 7 ആം തീയതി രാവിലെ കല്‍പാത്തി വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രം, പുതിയ കല്‍പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രം, പഴയ കല്‍പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രം, പഴയ കല്‍പാത്തി ലക്ഷ്‍മി നാരായണപെരുമാള്‍ ക്ഷേത്രം, ചാത്തപുരം മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളില്‍ കൊടിയേറ്റ് നടത്തും. കോടിയേറി അഞ്ചാം ദിവസം മുതല്‍ രഥങ്ങളുടെയും തേരുകളുടെയും സംഗമവും നടക്കും.
എന്നാല്‍ കോവിഡ് നിലനില്‍ക്കുന്നതിനാല്‍ ഇവ സാധാരണ ഗതിയില്‍ നടത്താന്‍ കഴിയില്ല. അതിനാല്‍ ഇത്തവണ വലിയ രഥങ്ങള്‍ ഒഴിവാക്കി ചെറിയ രഥങ്ങളിലും, പല്ലക്കിലും എഴുന്നള്ളിപ്പ് നടത്താനാണ് ഗ്രാമവാസികളും ക്ഷേത്രം ഭാരവാഹികളും തീരുമാനിച്ചത്. ഇതിനുള്ള അനുമതി തേടി അവര്‍ അധികൃതരെ ബന്ധപ്പെട്ടെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. പോരാത്തതിന് ജില്ലയില്‍ ഈ മാസം 15 ആം തീയതി വരെ നിരോധനാജ്‌ഞയും നിലവിലുണ്ട്. എന്നാല്‍ രഥോല്‍സവം സംബന്ധിച്ചുള്ള കാര്യങ്ങള്‍ ഇന്ന് വിലയിരുത്തിയ ശേഷം തുടര്‍ നടപടികളെ പറ്റി പറയുമെന്ന് ജില്ലാ കളക്‌ടർ ഡി ബാലമുരളി വ്യക്‌തമാക്കി.
Read also : രോഗബാധയുടെ ഇരട്ടിയില്‍ അധികം രോഗമുക്‌തി; ജില്ലയില്‍ ഇന്നലെ ആശ്വാസ കണക്കുകള്‍