വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി കമല ഹാരിസിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ദയയും സ്നേഹവും മനുഷ്യത്വവുമുള്ള രാഷ്ട്രം കെട്ടിപ്പടുക്കുമെന്ന് സ്ഥാനാർത്ഥിത്വം അംഗീകരിച്ചുകൊണ്ടുള്ള പ്രസംഗത്തിൽ കമല ഹാരിസ് പറഞ്ഞു.
യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണ പരാജയവും രാജ്യം നേരിടുന്ന വെല്ലുവിളിയും പരാമർശിച്ചുകൊണ്ടായിരുന്നു കമലയുടെ പ്രസംഗം. ട്രംപിന്റെ ഭരണ പരാജയത്തിൽ രാജ്യത്തെ ജനങ്ങളുടെ ജീവിതവും ഉപജീവനവും നഷ്ടമായി എന്ന് അവർ കുറ്റപ്പെടുത്തി. തൊഴിൽ നഷ്ടത്തിന്റെയും ജീവിത നഷ്ടത്തിന്റെയും രാജ്യമായി അമേരിക്ക മാറിയിരിക്കുന്നു. രാജ്യത്തെ ഭിന്നിപ്പിക്കാതെ ദയയും സ്നേഹവും മനുഷ്യത്വവുമുള്ള രാഷ്ട്രം കെട്ടിപ്പടുക്കുമെന്നും കമല ഹാരിസ് ഉറപ്പു നൽകി.
നിലവിൽ കലിഫോർണിയയിൽ നിന്നുള്ള സെനറ്റർ ആണ് കമല ഹാരിസ്. ഇത് ആദ്യമായാണ് യു.എസ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വെള്ളക്കാരിയല്ലാത്ത വനിത മത്സരിക്കുന്നത്. നവംബർ മൂന്നിനാണ് യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്.