തിരുവനന്തപുരം: സ്‌ത്രീ സുരക്ഷയുടെ ഭാഗമായി സംസ്‌ഥാന വനിതാശിശു വികസന വകുപ്പ് സംഘടിപ്പിക്കുന്ന ‘കനല്‍’ കര്‍മ്മ പരിപാടിയില്‍ പങ്കെടുത്ത് സംസ്‌ഥാനത്തെ 138 കോളേജുകള്‍. സംസ്‌ഥാനത്ത് സ്‌ത്രീധനത്തിനെതിരായി വനിത ശിശുവികസന വകുപ്പ് ശക്‌തമായ പോരാട്ടം നടത്തുന്ന സാഹചര്യത്തിൽ ക്യാംപസുകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജും വ്യക്‌തമാക്കി.
സ്‌ത്രീ-പുരുഷ സമത്വം ഏറ്റവുമധികം പ്രതിഫലിക്കുന്നത് ക്യാംപസുകളിൽ ആണെന്നും, ഭാവി ജീവിതത്തിലും അത് പിന്തുടരേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ഒരു ദിവസം 10 കോളേജുകളെയെങ്കിലും ഈ പദ്ധതിയിൽ പങ്കാളികളാക്കിയാണ് മുന്നോട്ട് പോകുന്നത്. ഇനിയും കൂടുതല്‍ കോളേജുകള്‍ ഇതില്‍ പങ്കാളികളാകണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. എല്ലാ യൂണിവേഴ്‌സിറ്റികളിലേയും എന്‍എസ്എസ്, എന്‍സിസി, മറ്റ് വിവിധ ഡിപ്പാര്‍ട്ടുമെന്റുകള്‍ എന്നിവയുമായി സഹകരിച്ചാണ് കനല്‍ കര്‍മ്മ പരിപാടി ക്യാംപസുകളിൽ നടത്തുന്നത്.
നിലവിൽ സംസ്‌ഥാനത്ത് കോവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ ഓണ്‍ലൈനായാണ് പരിപാടി സംഘടിപ്പിച്ച് വരുന്നത്. എന്നാൽ ചില കോളേജുകളില്‍ നേരിട്ടും പരിപാടി സംഘടിപ്പിക്കുന്നുണ്ട്. സംസ്‌ഥാന തലത്തില്‍ മൊഡ്യൂള്‍ തയ്യാറാക്കി 70 ഓളം റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്ക് വിദഗ്‌ധ പരിശീലനം നല്‍കിയിട്ടുണ്ട്. അവരാണ് ജില്ലാതലത്തില്‍ പരിശീലനം നല്‍കുന്നത്. ജെന്‍ഡര്‍ റിലേഷന്‍സ്, സ്‌ത്രീ നിയമ സംവിധാനങ്ങളെപ്പറ്റിയുള്ള അവബോധം എന്നീ വിഷയങ്ങളിലാണ് ക്ളാസുകള്‍ എടുക്കുന്നത്.
സ്‌ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും അനീതിയും ഉൻമൂലനം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ശക്‌തി കൂട്ടുന്നതിനായാണ് വനിത ശിശുവികസന വകുപ്പ് കനല്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നത്. സ്‌ത്രീ സുരക്ഷക്കായി നിലവിലുള്ള സംവിധാനങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുക, ഗാര്‍ഹിക പീഡനം, സ്‌ത്രീധന പീഡനം എന്നിവ നേരിടുന്ന സ്‌ത്രീകളെ അവ ചെറുക്കുന്നതിനായി ശാക്‌തീകരിക്കുക, സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങള്‍ വര്‍ധിപ്പിക്കുക, വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ജെന്‍ഡര്‍ അവബോധ പരിപാടികള്‍ സംഘടിപ്പിക്കുക എന്നിവയാണ് കനൽ എന്ന പരിപാടിയിലൂടെ നടപ്പിലാക്കി വരുന്നത്. ഈ കര്‍മ്മ പരിപാടിയില്‍ പങ്കെടുക്കാന്‍ താൽപര്യമുള്ള കോളേജുകള്‍ [email protected] എന്ന മെയിലില്‍ ബന്ധപ്പെടേണ്ടതാണ്.
Read also : ഗോദയിൽ ചരിത്രം രചിച്ച് രവി കുമാർ ദഹിയ ഫൈനലിൽ; നാലാം മെഡൽ ഉറപ്പിച്ച് ഇന്ത്യ