തിരുവനന്തപുരം: മാവോയിസ്‌റ്റുകളെ വെടിവെച്ച് കൊന്ന് തുടച്ച് നീക്കാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരളത്തില്‍ മാവോയിസ്‌റ്റുകള്‍ ഭീഷണിയല്ലെന്നും അവരെ ഭീഷണിയായി നിലനിര്‍ത്തേണ്ടത് പോലീസിന്റെ മാത്രം ആവശ്യമാണെന്നും കാനം രാജേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വയനാട്ടില്‍ കഴിഞ്ഞ ദിവസം നടന്നത് ഏകപക്ഷീയമായ ഏറ്റുമുട്ടലാണെന്ന് അവിടെ സന്ദര്‍ശിച്ച ജനപ്രതിനിധികള്‍ക്ക് മനസ്സിലായിട്ടുണ്ട്. പരസ്‌പരമുള്ള ഏറ്റുമുട്ടലാണെങ്കില്‍ ഒരു പോലീസുകാരന് പോലും പരിക്കേല്‍ക്കാത്തത് എന്ത് കൊണ്ടാണെന്നും കാനം ചോദിച്ചു. സംഭവത്തില്‍ മജിസ്‌റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിടണമെന്നും കാനം ചൂണ്ടിക്കാട്ടി.
‘കേരളത്തില്‍ നക്‌സൽ ഭീഷണി നിലനില്‍ക്കുന്നില്ലെങ്കിലും ഇടക്കിടെ ഇവരെ വെടിവെച്ച് കൊല്ലുന്നത് ഇന്ത്യയിലെ ഏക കമ്യൂണിസ്‌റ്റ് സര്‍ക്കാരിന്റെ മുഖത്ത് കരിവാരി തേക്കുന്ന തരത്തിലുള്ള നടപടിയാണ്. ഏറ്റുമുട്ടല്‍ കൊലപാതക നടപടികളില്‍ നിന്ന് തണ്ടര്‍ബോള്‍ട്ട് പിന്‍വാങ്ങണം. കേരളത്തിലെ വനത്തില്‍ തണ്ടര്‍ബോള്‍ട്ടിന്റെ ആവശ്യമില്ലെന്ന് തോന്നുന്നുണ്ട്. ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറാവുമെന്നാണ് കരുതുന്നത്’- കാനം പറഞ്ഞു.