പാലക്കാട്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ രണ്ടാമത്തെ വലിയ വ്യവസായമേഖലയായ കഞ്ചിക്കോട്ടെ സ്ഥാപനങ്ങൾ ഉത്പാദനം 40 ശതമാനമാക്കി വെട്ടികുറച്ചു. നാട്ടിലേക്ക് മടങ്ങിയ അതിഥിതൊഴിലാളികളിൽ വലിയൊരു വിഭാഗം അവിടെ തന്നെ തുടരുന്നതും നിലവിൽ ഇവിടെ തുടരുന്നവർ ഉൾപ്പെടെ തിരിച്ചുപോവാനുള്ള തയ്യാറെടുപ്പ് നടത്തുകയും ചെയ്തതോടെയാണ് തൊഴിലാളിക്ഷാമം രൂക്ഷമായത്.
ലോക്ക്ഡൗണിന് ശേഷവും 60 ശതമാനത്തിലധികം ഉത്പാദനം നടത്തിയിരുന്ന ഇരുമ്പുരുക്ക് മേഖലയെ ഉൾപ്പെടെ ഇത് സാരമായി ബാധിക്കും. ചെറുതും വലുതുമായി 700 ലധികം കമ്പനികളാണ് കഞ്ചിക്കോട്ടുള്ളത്. ഇവയിലാകെ കാൽ ലക്ഷത്തോളം അതിഥിതൊഴിലാളികൾ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ.
അടച്ചിടൽ സമയത്ത് ശ്രമിക് തീവണ്ടികളിൽ നാട്ടിലേക്ക് പോയ തൊഴിലാളികളിൽ പലർക്കും തിരിച്ചുവരാനുള്ള യാത്രാ സൗകര്യങ്ങൾ ലഭ്യമല്ല. വരാൻ ആഗ്രഹിക്കുന്നവർക്ക് പോലും അതിന് കഴിയാത്ത സ്ഥിതിയാണിപ്പോൾ. അതിനൊപ്പം ഇവിടെ നിലവിൽ ജോലി ചെയ്യുന്ന തൊഴിലാളികളിൽ പലരും നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലുമാണ്. അവർക്ക് പകരം സംവിധാനം ഏർപ്പെടുത്താനുള്ള അത്രയും തൊഴിലാളികൾ ലഭ്യവുമല്ല. അതിനാൽ സ്റ്റീൽ, പ്ലാസ്റ്റിക്, ഭക്ഷ്യോത്പന്നങ്ങൾ എന്നിവ നിർമ്മിക്കുന്ന കമ്പനികൾക്ക് തീരുമാനം വൻ തിരിച്ചടിയാവും എന്ന് ഉറപ്പായി കഴിഞ്ഞു.
നാട്ടിൽ നിന്നും മടങ്ങിവരുന്ന തൊഴിലാളികൾക്ക് ക്വാറന്റൈൻ ഉൾപ്പെടെ സൗകര്യങ്ങൾ ഒരുക്കുന്നതിനും മറ്റുമായി വലിയ നഷ്ടമാണ് കമ്പനികൾ സഹിക്കേണ്ടി വരുന്നത്. എന്നാൽ ഉത്പാദനം നിർത്താതെ മുൻപോട്ട് പോവാനുള്ള ശ്രമത്തിലാണെന്ന് വ്യവസായികൾ പറയുന്നു.