ബംഗളൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നടി സഞ്ജന ഗല്‍റാണിയുടെ വീട്ടില്‍ പൊലീസിന്റെ മിന്നല്‍ പരിശോധന തുടരുന്നു. ഇന്ന് രാവിലെയാണ് സെര്‍ച്ച് വാറണ്ടുമായി പൊലീസ് സംഘം ഇവരുടെ ബംഗളൂരുവിലെ വീട്ടിലെത്തിയത്. പോലീസ് റെയ്ഡ് തുടര്‍ന്നു കൊണ്ടിരിക്കെ ഇവരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കേസില്‍ പ്രതിയായ രാഹുല്‍ ഷെട്ടിയില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സഞ്ജനയെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്; പോലീസ് പറഞ്ഞു.
ഇന്നലെ ഇവരോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. ബംഗളൂരു ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് നടിക്ക് നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍ നടി ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.കഴിഞ്ഞ ദിവസം അറസ്റ്റിലായ, മയക്ക് മരുന്ന് മാഫിയ തലവനും മലയാളിയുമായ നിയാസ് മുഹമ്മദുമായി സഞ്ജന ഗല്‍റാണിക്ക് അടുത്ത ബന്ധമാണ് ഉള്ളതെന്ന് പോലീസ് വ്യക്തമാക്കുന്നു. കേസിലെ നാലാം പ്രതി വിരേന്‍ ഖന്നയുടെ വീട്ടിലും റെയ്ഡ് നടന്നിരുന്നു. ഈ കേസില്‍ രാഹുല്‍ ടോണ്‍സ്, പ്രശാന്ത് റാങ്ക, എന്നിവരുള്‍പ്പടെ ആറ് പേരെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റൊരു പ്രതിയായ ആദിത്യ അല്‍വയെ പോലീസ് ഇപ്പോഴും തിരയുന്നു. വിവേക് ഒബറോയിയുടെ സഹോദരനാണ് ആദിത്യ അല്‍വ.
സീരിയല്‍ നടി ഡി.അനിഖ, മലയാളികളായ അനൂപ് മുഹമ്മദ് , റിജേഷ് രവീന്ദ്രന്‍ എന്നിവരെ കഴിഞ്ഞ മാസം 21ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ്, കന്നഡ സിനിമയും ലഹരിയുമായുള്ള ബന്ധം ബെംഗളൂരു പൊലീസ് അന്വേഷിക്കാന്‍ ആരംഭിച്ചത്. ഇന്നലെ അറസ്റ്റിലായ രാഗിണി ദ്വിവേദിയെയും മറ്റ് പ്രതികളെയും അഞ്ചു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടിരുന്നു. അതേസമയം കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. സഞ്ജന ഗല്‍റാണിയെ അറസ്റ്റ് ചെയ്തിന് പിന്നാലെ അന്വേഷണം കൂടുതല്‍ പ്രമുഖരിലേക്ക് നീളുമെന്നാണ് വിവരം.
വിനോദ വാർത്ത: പുതിയ ചിത്രവുമായി പ്രിയനടി ഐശ്വര്യ ലക്ഷ്മി