കോഴിക്കോട്: കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ 21 പേരുടെ മരണത്തിന് ഇടയാക്കിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനാപകടത്തിൽ പ്രാഥമിക റിപ്പോർട് പോലും സമർപ്പിക്കാതെ അന്വേഷണ കമ്മീഷൻ. റിപ്പോർട് സമർപ്പിക്കാനുള്ള സമയപരിധി കഴിഞ്ഞ ദിവസം അവസാനിച്ചിട്ടും അന്വേഷണ കമ്മീഷന്റെ ഭാഗത്തു നിന്ന് നടപടി ഉണ്ടായിട്ടില്ല.
2020 ഓഗസ്‌റ്റ് ഏഴിന് ആയിരുന്നു എയർ ഇന്ത്യ എക്സ്പ്രസ് കരിപ്പൂരിൽ അപകടത്തിൽപെട്ടത്. ദുബായിയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് 1344 വിമാനം രാത്രി ഏഴരയോടെ കരിപ്പൂർ വിമാനത്താവള റൺവേയിൽ നിന്ന് തെന്നി മാറുകയായിരുന്നു. നൂറിലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
അപകടത്തിന്റെ കാരണം അന്വേഷിച്ചുകണ്ടെത്താനും പിഴവുകൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ നിർദ്ദേശിക്കാനും സമിതിയോട് ആവശ്യപ്പെട്ടിരുന്നു. അപകടം കഴിഞ്ഞ് ആറാം ദിവസമാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം അന്വേഷണ കമ്മിഷനെ പ്രഖ്യാപിച്ചത്. അഞ്ച് മാസത്തിനകം റിപ്പോർട് സമർപ്പിക്കാനാണ് ഡിജിസിഎ എയർ ആക്‌സിഡന്റ് ഇൻവെസ്‌റ്റിഗേഷൻ ബ്യുറോയോട് ആവശ്യപ്പെട്ടിരുന്നത്.
ജെറ്റ് എയർവെയ്‌സിന്റെ ബോയിങ് പൈലറ്റുമാരുടെ എക്‌സാമിനർ ആയിരുന്ന ക്യാപ്റ്റൻ എസ്എസ് ചഹാറിന്റെ നേതൃത്വത്തിൽ എയർപോർട്ട് അതോറിറ്റിയിലെ മുൻ ഉദ്യോഗസ്‌ഥൻ, ഏവിയേഷൻ മെഡിസിൻ വിദഗ്‌ധൻ, എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയർ, എയർലൈൻ ഓപ്പറേഷൻസ് വിദഗ്‌ധൻ എന്നിവരടങ്ങിയ അഞ്ചംഗ സംഘമായിരുന്നു അന്വേഷണ കമ്മീഷൻ.
വിമാനാപകടം ഉണ്ടായാൽ മൂന്നോ നാലോ ആഴ്‌ചക്കുള്ളിൽ ഇടക്കാല അന്വേഷണ റിപ്പോർട് പ്രസിദ്ധീകരിക്കുകയെന്ന ആഗോള കീഴ്‌വഴക്കം പോലും ഇവിടെ തെറ്റിച്ചു. കോക്‌പിറ്റ് വോയ്‌സ് റെക്കോർഡറിലുള്ള പൈലറ്റുമാരുടെ അവസാന മിനിറ്റുകളിലെ സംസാരത്തിന്റെ ട്രാൻസ്‌ക്രിപ്റ്റ്, അത് കേട്ടുകഴിഞ്ഞാലുടൻ പ്രസിദ്ധീകരണത്തിനു നൽകുക എന്ന കീഴ്‌വഴക്കവും അന്വേഷണസംഘം പാലിച്ചിരുന്നില്ല.
അപകടമുണ്ടായതിൽ എയർലൈനിന് ഉത്തരവാദിത്തമുണ്ടോ ഇല്ലയോ എന്നകാര്യം മോൺട്രിയാൾ കൺവൻഷൻ അനുസരിച്ചുള്ള നഷ്‌ടപരിഹാര തുകയെ ബാധിക്കുന്നകാര്യമാണ്. അതിനാൽ അപകടം സംബന്ധിച്ച അന്വേഷണ റിപ്പോർട് എത്രയുംവേഗം പ്രസിദ്ധീകരിക്കേണ്ടത് അപകടത്തിൽപ്പെട്ടവരുടെ ബന്ധുക്കളുടെ ആവശ്യം കൂടിയാണ്.
Malabar News: കസ്‌റ്റഡി വാഹനങ്ങൾ കൂടുന്നു; പാർക്ക് ചെയ്യാൻ സ്‌ഥലമില്ലാതെ പഴയങ്ങാടി പോലീസ്