കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ അപകടത്തിൽപെട്ട എയർ ഇന്ത്യാ എക്‌സ്‌പ്രസ് വിമാനം നീക്കുന്നതിനുള്ള നടപടികൾ ഇന്ന് മുതൽ ആരംഭിക്കും. വിമാനം മാറ്റുന്നതിന് ആവശ്യമായ ക്രെയിൻ അടക്കമുള്ള ഉപകരണങ്ങൾ ഞായറാഴ്‌ച വൈകിട്ടോടെ കരിപ്പൂരിൽ എത്തി.
എയർ ഇന്ത്യാ എഞ്ചിനീയറിങ് വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്‌ഥരുടെ സംഘം ഉച്ചക്ക് രണ്ടിന് മുംബൈയിൽ നിന്ന് എത്തും. ഇവരുടെ മേൽനോട്ടത്തിലായിരിക്കും നടപടി. വിമാനം മാറ്റിവെക്കാനായി നേരത്തെ തന്നെ കരിപ്പൂരിൽ സംവിധാനം ഒരുക്കിയിരുന്നു. കൂട്ടാലുങ്ങൽ ഭാഗത്ത് സിഐഎസ്എഫ് ഗേറ്റിന് സമീപമുള്ള വിമാനത്താവള വളപ്പിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇവിടെ പ്രത്യേക കോൺക്രീറ്റ് പ്രതലം തയാറാക്കിയിട്ടുണ്ട്. അപകട സ്‌ഥലത്ത് നിന്ന് വിമാനത്തിന്റെ ഭാഗങ്ങൾ കൊണ്ടുപോകുന്നതിന് പ്രത്യേക വഴിയും ഒരുക്കിയിട്ടുണ്ട്.
ഇന്ന് മുതൽ വിമാനത്തിന്റെ ഓരോ ഭാഗങ്ങൾ അഴിച്ചു മാറ്റി തുടങ്ങും. ഈ ഭാഗങ്ങൾ പിന്നീട് ലോറിയിലാണ് പ്രത്യേകം തയാറാക്കിയ സ്‌ഥലത്ത് എത്തിക്കുക. ഇവിടെ വെച്ച് വീണ്ടും കൂട്ടിയോജിപ്പിക്കും. കൊണ്ടോട്ടി ഡോറൽ ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് ഡെവലപ്പേഴ്‌സാണ് ഇതിന്റെ കരാർ ഏറ്റെടുത്തിരിക്കുന്നത്.
ഓഗസ്‌റ്റ് 7 രാത്രി 7.45 ഓടെയാണ് സംസ്‌ഥാനത്തെ നടുക്കിയ കരിപ്പൂർ വിമാന ദുരന്തം ഉണ്ടായത്. കരിപ്പൂർ വിമാനത്താവളത്തിലെത്തിയ എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയാണ് അപകടം ഉണ്ടായത്. ദുബായ്- കോഴിക്കോട് 1344 എയർഇന്ത്യ എക്‌സ്‌പ്രസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിലൂടെ ഓടിയ ശേഷം വിമാനം അതിനപ്പുറമുള്ള ക്രോസ് റോഡിലേക്ക് കടന്നു. വിമാനത്തിന്റെ മുൻഭാഗം കൂപ്പുകുത്തി രണ്ടായി പിളരുകയായിരുന്നു. അപകടത്തിൽ 19 പേർക്കാണ് ജീവൻ നഷ്‌ടമായത്.
അപകടം അന്വേഷിക്കാൻ നിയോഗിച്ച എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്‌റ്റിഗേഷനൻ ബ്യൂറോ സംഘം (എ.എ.ഐ.ബി), ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ), വിമാനത്താവള അതോറിറ്റി, ബോയിങ്, എയർ ഇന്ത്യ തുടങ്ങി വിവിധ ഭാഗങ്ങളുടെ ഉന്നതതല സംഘം നേരത്തെ തന്നെ കരിപ്പൂരിൽ എത്തിയിരുന്നു. അന്വേഷണത്തിനായി നിയോഗിച്ച എ.എ.ഐ.ബി സംഘം വീണ്ടും കരിപ്പൂരിൽ എത്തിയേക്കുമെന്നാണ് സൂചന.