ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് ഇന്ന് സമാപനം. 40 ദിവസമാണ് മുന്നണികളുടെ വെറും വാശിയും നിറഞ്ഞ പ്രചാരണ പരിപാടികൾ നടന്നത്. അന്തിമഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കളത്തിലിറക്കിയാണ് ബിജെപി പ്രചാരണത്തിന് ചൂടിപിടിപ്പിച്ചത്. കോൺഗ്രസ് ആകട്ടെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ കളത്തിറക്കി പ്രചാരണം കൊഴുപ്പിച്ചു.
ജെഡിഎസിന് വേണ്ടി പ്രായാധിക്യം മറന്ന് ദേവഗൗഡ രംഗത്തിറങ്ങിയതും ആവേശം പകർന്നു. തുടക്കത്തിൽ കോൺഗ്രസിന് മേൽക്കൈ ഉണ്ടായിരുന്ന കർണാടകയിൽ, പരസ്യ പ്രചാരണം അവസാനിക്കുമ്പോൾ ബിജെപി നില മെച്ചപ്പെടുത്തിയിട്ടുണ്ട്. ആർക്കും ഭൂരിപക്ഷം കിട്ടാനിടയില്ലാത്തതിനാൽ ആര് ഭരിക്കണമെന്ന് ജെഡിഎസ് തീരുമാനിക്കാനാണ് സാധ്യത.
224 അംഗ കർണാടക നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് മെയ് പത്തിനാണ് നടക്കുന്നത്. 13ന് ആണ് ഫലപ്രഖ്യാപനം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം 5,21,73,579 വോട്ടർമാരാണ് ഈ തിരഞ്ഞെടുപ്പിൽ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കുക. 2.59 കോടി സ്‌ത്രീ വോട്ടർമാരും 2.62 കോടി പുരുഷ വോട്ടർമാരുമാണുള്ളത്. 9.17 ലക്ഷം പേർ കന്നി വോട്ടർമാരാണ്.
Most Read: ശമ്പള പ്രതിസന്ധി; ബിഎംഎസിന്റെ 24 മണിക്കൂർ പണിമുടക്ക് തുടങ്ങി