വയനാട്: അതിർത്തിയിലെ യാത്രാ നിയന്ത്രണത്തിൽ നിലപാട് മയപ്പെടുത്തി കർണാടക സർക്കാർ. അതിർത്തി കടക്കാൻ രണ്ട് ദിവസത്തേക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമല്ലെന്ന് സർക്കാർ അറിയിച്ചു. ഇതോടെ അതിർത്തികളിലെ പരിശോധനയും ഒഴിവാക്കി.
കർണാടകത്തിന്റെ തീരുമാനത്തിന് എതിരെ നാട്ടുകാർ ശക്‌തമായ പ്രതിഷേധം ഉയർത്തിയിരുന്നു. കർണാടക അതിർത്തി അടച്ച പ്രശ്‌നം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ അറിയിക്കുകയും ചെയ്‌തിരുന്നു. ഈ സാഹചര്യത്തിലാണ് കർണാടക നിലപാട് മയപ്പെടുത്തിയിരിക്കുന്നത്.
അന്തർ സംസ്‌ഥാന യാത്രകൾക്ക് ഒരു നിയന്ത്രണവും ഒരു സംസ്‌ഥാനവും ഏർപ്പെടുത്താൻ പാടില്ലായെന്ന കേന്ദ്ര സർക്കാരിന്റെ മാർഗനിർദേശത്തിന് എതിരാണ് അതിർത്തികൾ അടക്കുകയും കേരളത്തിൽ നിന്ന് പോകുന്ന വാഹനങ്ങൾ തടയുകയും ചെയ്‌ത കർണാടക സർക്കാരിന്റെ നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
72 മണിക്കൂറിനുള്ളിൽ ആർടിപിസിആർ പരിശോധന നടത്തി കോവിഡ് ഇല്ലെന്ന് സ്‌ഥിരീകരിക്കുന്നവരെ മാത്രമേ സംസ്‌ഥാനത്ത് പ്രവേശിപ്പിക്കുയുള്ളുവെന്ന് കർണാടക സർക്കാർ നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കേരളത്തിൽ കോവിഡ് കേസുകൾ വർധിച്ച് വരുന്ന സാഹചര്യത്തിലായിരുന്നു ഉത്തരവ്.
Read also: കെഎസ്ആർടിസി; പ്രതിപക്ഷ യൂണിയനുകളുടെ പണിമുടക്ക് ആരംഭിച്ചു