തിരുവനന്തപുരം: സംസ്‌ഥാനത്ത് ‘കാരുണ്യ അറ്റ് ഹോം’ പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തിലാവും വയോജനങ്ങള്‍ക്കും ജീവിതശൈലി രോഗങ്ങള്‍ക്കും മറ്റും സ്‌ഥിരമായി മരുന്നു കഴിക്കുന്നവര്‍ക്കും മരുന്ന് വീട്ടിലെത്തിച്ചു നല്‍കുന്ന പദ്ധതി നടപ്പിലാക്കുക.
രജിസ്‌റ്റര്‍ ചെയ്യുന്ന ആളുകള്‍ക്ക് കൃത്യമായ പ്രിസ്‌ക്രിപ്ഷന്റെ അടിസ്‌ഥാനത്തിലുള്ള മരുന്നുകള്‍ ഈ പദ്ധതിയിലൂടെ വീടുകളില്‍ എത്തിച്ചു നല്‍കും. കാരുണ്യ ഫാര്‍മസികളില്‍ നിന്നും കമ്പോള വിലയേക്കാള്‍ താഴ്ന്ന നിരക്കില്‍ മരുന്ന് വീട്ടില്‍ എത്തിച്ചു നല്‍കുന്ന ഈ പദ്ധതിയില്‍ വയോജനങ്ങള്‍ക്ക് 1 ശതമാനം അധിക ഇളവും നല്‍കുമെന്ന് ധനമന്ത്രി വ്യക്‌തമാക്കി.
മാത്രവുമല്ല എല്ലാ വാര്‍ഡുകളിലും വയോ ക്‌ളബ്ബ് സ്‌ഥാപിക്കമെന്നും ധനമന്ത്രി അറിയിച്ചു. കഴിഞ്ഞ ബജറ്റില്‍ മുന്നോട്ടുവച്ച പ്രധാന തീരുമാനങ്ങളില്‍ ഒന്നായിരുന്നു ഇതെങ്കിലും കോവിഡ് കാലത്ത് ഇത്തരത്തിലൊരു കൂടിച്ചേരലിന് വേദിയാകുന്ന കേന്ദ്രം റിവേഴ്‌സ് ക്വാറന്റെയ്ൻ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാകുമായിരുന്നു. എന്നാല്‍ 2021-22ല്‍ കോവിഡ് പിന്‍വാങ്ങുന്നതോടെ തദ്ദേശഭരണ സ്‌ഥാപനങ്ങള്‍ ഇതിനുള്ള നടപടി സ്വീകരിക്കും. ഈ കാലയളവില്‍ 5000 വയോ ക്‌ളബ്ബുകള്‍ ആരംഭിക്കും; മന്ത്രി അറിയിച്ചു.
വയോമിത്രം, സായംപ്രഭ സ്‌കീമുകള്‍ക്ക് 30 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. അതേസമയം പുതിയ കെട്ടിടങ്ങള്‍ പണിയേണ്ടതില്ലെന്നും നിലവിലുള്ള വായനശാലകളെയും വാടകക്കെടുക്കുന്ന വീടുകളെയും ഇതിനായി ഉപയോഗപ്പെടുത്താമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വയോജന അയല്‍ക്കൂട്ടങ്ങള്‍ പ്രവര്‍ത്തിക്കുക ഈ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടാണ്. കൂടാതെ തദ്ദേശഭരണ സ്‌ഥാപനങ്ങളുടെ പ്‌ളാന്‍ ഫണ്ടില്‍ നിന്നും 290 കോടി രൂപയെങ്കിലും വയോജനങ്ങള്‍ക്കായി മാറ്റിവെക്കുന്നതിന് അവര്‍ ബാധ്യസ്‌ഥരാണ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Read Also: കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്‌ഥാനമാക്കും; ധനമന്ത്രി