തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളെ ക്രൈംബ്രാഞ്ച് കസ്‌റ്റഡിയിൽ എടുത്തു. കേസിലെ മുഖ്യപ്രതികളായ ബിജു കരീം, ബിജോയ് കുമാർ, ടിആർ സുനിൽ, ജിൽസ് എന്നിവരാണ് പിടിയിലായത്. തൃശൂർ അയ്യന്തോളിലെ ഫ്‌ളാറ്റിൽ നിന്നാണ് പ്രതികളെ കസ്‌റ്റഡിയിൽ എടുത്തത്.
ബിജു കരീമായിരുന്നു ബാങ്കിന്റെ മാനേജർ. സുനിൽ കുമാർ സെക്രട്ടറിയും ജിൽസ് ചീഫ് അക്കൗണ്ടന്റും ബിജോ കമ്മീഷൻ ഏജന്റുമായിരുന്നു. തട്ടിപ്പ് പുറത്തുവന്നതോടെ നാല് പേരും ഒളിവിൽ പോയി. തുടർന്ന് ഇവർക്ക് വേണ്ടി അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഇതിനിടെയാണ് നാല് പേരും പിടിയിലായത്.
ബിജു കരീമും, ബിജോയുമാണ് തട്ടിപ്പിന്റെ മുഖ്യ ആസൂത്രകരെന്നാണ് കരുതുന്നത്. ഇനി രണ്ട് പേർ കൂടിയാണ് പിടിലാകാനുള്ളത്. ഇവർക്ക് പങ്കാളിത്തമുള്ള സൂപ്പർ മാർക്കറ്റിന്റെ അക്കൗണ്ടന്റായ റെജി അനിൽകുമാറിനേയും കിരണിനേയുമാണ് കണ്ടെത്താനുള്ളത്. കിരൺ, ബിജു കരീമിന്റെ ബിനാമിയാണെന്നാണ് സൂചന. ഇതിനിടെ പ്രതി ബിജോയ് കുമാറിന്റെ വീട്ടിൽ നടന്ന റെയ്‌ഡിൽ ക്രൈം ബ്രാഞ്ച് രേഖകൾ പിടിച്ചെടുത്തിരുന്നു. കേസിലെ ആറ് പ്രതികളുടെ വീടുകളിൽ റെയ്‌ഡ് തുടരുകയാണ്. പ്രതികളുടെ സാമ്പത്തിക സ്രോതസുമായി ബന്ധപ്പെട്ട രേഖകളാണ് അന്വേഷണസംഘം പരിശോധിക്കുന്നത്.
കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട സംഭവത്തിൽ കടുത്ത നടപടി വേണമെന്നാണ് സിപിഎം സംസ്‌ഥാന നേതൃത്വം തൃശൂർ ജില്ലാ സെക്രട്ടറിയേറ്റിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. തൃശൂർ ജില്ലാ നേതൃത്വത്തിനും വീഴ്‌ച പറ്റി. നടപടി വൈകിയത് പാർട്ടിക്ക് കളങ്കമുണ്ടാക്കിയെന്നും സംസ്‌ഥാന നേതൃത്വം അറിയിച്ചിരുന്നു.
Also Read: സേലത്ത് ബിജെപിയുടെ കള്ളപ്പണം കവർന്ന സംഭവം; പിന്നിൽ മലയാളിയെന്ന് റിപ്പോർട്