തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി ടിആർ സുനിൽ കുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. ഇരിങ്ങാലക്കുട കോടതിയാണ് ഈ മാസം 24 വരെ സുനിൽ കുമാറിനെ റിമാൻഡ് ചെയ്‌തത്. പ്രതിയുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.
അതേസമയം കേസിലെ മൂന്നു പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിട്ടുണ്ട്. രണ്ടാംപ്രതി ബിജു കരീം, മൂന്നാം പ്രതി ജിൽസ്, അഞ്ചാം പ്രതി റെജി അനിൽ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് ജില്ല സെഷൻസ് കോടതി തളളിയത്. അന്വേഷണം പ്രാരംഭ ഘട്ടത്തിൽ ആയതിനാൽ അപേക്ഷ തള്ളുകയായിരുന്നു. നടന്നത് വൻ ക്രമക്കേടാണെന്ന് കോടതി അഭിപ്രായപ്പെട്ടു.
പ്രതികൾക്ക് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും ഇതുവരെ സുനിൽ കുമാർ ഒഴികെയുള്ളവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. മറ്റ് പ്രതികൾ കേരളം വിട്ടതായി വിവരം ലഭിച്ചിട്ടുണ്ട്, ഇവർക്കായി അയൽ സംസ്‌ഥാനങ്ങളിൽ ഉൾപ്പെടെ തിരച്ചിൽ ആരംഭിക്കുകയും ചെയ്‌തിട്ടുണ്ട്.
സുനിൽ കുമാർ, മുൻ ബ്രാഞ്ച് മാനേജർ എംകെ ബിജു കരിം, മുൻ സീനിയർ അക്കൗണ്ടന്റ് സികെ ജിൽസ്, ഇടനിലക്കാരൻ കിരൺ, കമ്മീഷൻ ഏജന്റായിരുന്ന എകെ ബിജോയ്, ബാങ്കിന്റെ സൂപ്പർമാർക്കറ്റിലെ മുൻ അക്കൗണ്ടന്റ് റെജി അനിൽ എന്നിവർക്കെതിരെയാണ് ക്രൈം ബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്.
Read Also: ഇ ബുൾജെറ്റ് യൂട്യൂബേഴ്‌സിന് ഉപാധിയോടെ ജാമ്യം