തൃശൂര്‍: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ വീടുകളില്‍ ക്രൈം ബ്രാഞ്ച് നടത്തിയ റെയ്‌ഡ് പൂര്‍ത്തിയായി. 29 അനധികൃത വായ്‌പാ രേഖകളാണ് പ്രതികളുടെ വീടുകളിൽ നിന്നും പിടിച്ചെടുത്തത്. 29 വായ്‌പകളില്‍ നിന്നായി 14.5 കോടി രൂപ വകമാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്.
അതിനിടെ കേസിലെ മുഖ്യപ്രതികളായ ബിജു കരീം, ബിജോയ് കുമാർ, ടിആർ സുനിൽ, ജിൽസ് എന്നിവർ പിടിയിലായി. തൃശൂർ അയ്യന്തോളിലെ ഫ്‌ളാറ്റിൽ ഒളിവിൽ കഴിയവേയാണ് പ്രതികളെ കസ്‌റ്റഡിയിൽ എടുത്തത്. ബിജു കരീം ബാങ്കിന്റെ മാനേജരും സുനില്‍ കുമാര്‍ സെക്രട്ടറിയും ആയിരുന്നു. ജില്‍സ് ആയിരുന്നു ബാങ്കിന്റെ ചീഫ് അക്കൗണ്ടന്റ്, ബിജോയ് കമ്മീഷന്‍ ഏജന്റായിരുന്നു. പിടിയിലായ പ്രതികളുടെ മൊഴി പ്രകാരമാണ് കൂടുതല്‍ രേഖകള്‍ കണ്ടെടുത്തത്.
ബിജു കരീമും, ബിജോയുമാണ് തട്ടിപ്പിന്റെ മുഖ്യ ആസൂത്രകരെന്നാണ് കരുതുന്നത്. ഇനി രണ്ട് പേർ കൂടിയാണ് പിടിലാകാനുള്ളത്. ഇവർക്ക് പങ്കാളിത്തമുള്ള സൂപ്പർ മാർക്കറ്റിന്റെ അക്കൗണ്ടന്റായ റെജി അനിൽകുമാറിനേയും കിരണിനേയുമാണ് കണ്ടെത്താനുള്ളത്. കിരൺ, ബിജു കരീമിന്റെ ബിനാമിയാണെന്നാണ് സൂചന.
അതേസമയം കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട സംഭവത്തിൽ കടുത്ത നടപടി വേണമെന്നാണ് സിപിഎം സംസ്‌ഥാന നേതൃത്വം തൃശൂർ ജില്ലാ സെക്രട്ടറിയേറ്റിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. തൃശൂർ ജില്ലാ നേതൃത്വത്തിനും വീഴ്‌ച പറ്റി. നടപടി വൈകിയത് പാർട്ടിക്ക് കളങ്കമുണ്ടാക്കിയെന്നും സംസ്‌ഥാന നേതൃത്വം അറിയിച്ചിരുന്നു. സിപിഐഎമ്മിന്റെ പൊറത്തിശേരി ലോക്കല്‍ കമ്മിറ്റി അംഗമാണ് ബിജു കരീം. സെക്രട്ടറി ടി ആര്‍ സുനില്‍കുമാര്‍ കരുവന്നൂര്‍ ലോക്കല്‍കമ്മിറ്റി അംഗമാണ്.
Read also: ചാലിയാർ പുഴയുടെ തീരത്ത് തലയോട്ടി; വിദഗ്‌ധ പരിശോധനക്ക് അയക്കാൻ തീരുമാനം